Wednesday, February 3, 2021

തകരച്ചെണ്ട / കല്പറ്റ നാരായണൻ

ദാവീദ്
എന്റെയടുത്ത് വന്നിരുന്നു
ബാത് ഷേബ
അതാ മതിലിനപ്പുറത്ത് നിന്ന് അങ്ങയെ വിളിക്കുന്നു,
പോയിട്ട് പിന്നെ വരൂ
ദാവീദ് പോയില്ല.
വിളിച്ച് വിളിച്ച് തൊണ്ട പാെട്ടട്ടെ
അന്വേഷിച്ചന്വേഷിച്ച്
അന്വേഷണങ്ങള്‍ ഉണങ്ങിപ്പോകട്ടെ
അയാള്‍ തന്നെ എന്നിലേക്ക്
ചേര്‍ത്തു കൊണ്ടിരുന്നു.

അലക്‌സാണ്ടര്‍
എന്റെയടുത്തു വരാന്‍
സമയം കണ്ടിരുന്നു.
വെറും മുപ്പത്തേഴ് കൊല്ലത്തെ
തിരക്കേറിയ ജീവിതം
ഓരോ നിമിഷത്തിന്റേയും ദൈര്‍ഘ്യം
ദിവസത്തോളമാക്കി.
നിനക്കൊപ്പം കഴിയുമ്പോള്‍
യുഗങ്ങള്‍ക്കൊപ്പം കഴിയുമ്പോലെ .
എന്നെ മോചിപ്പിക്കൂ,
സമയം എന്നോടിരന്നുകൊണ്ടിരുന്നു.

സിദ്ധാര്‍ത്ഥനെ
പിന്തിരിപ്പിക്കാന്‍
എന്നെയാണയച്ചത്.
അതുവരെയാരും
പാേകാത്ത വഴിയിലൂടെ
തനിച്ച് പോകുകയായിരുന്നു അയാള്‍.
എനിക്കയാളോട് അനുകമ്പ താേന്നി
ഒച്ചയുയര്‍ത്തി വിളിക്കാതെ
ശരീരം കൊണ്ട് വിളിക്കാതെ
ഞാന്‍ മടങ്ങി.
അന്ന് ഞാന്‍ തനിച്ച് കിടന്നു.
പുറത്ത് നിലാവുണ്ടെന്ന്
അന്നാണ് ഞാന്‍ കണ്ടത്.

അവസാനത്തെ രാജാവും
എന്റെയടുത്ത് വന്നിരുന്നു.
അയാള്‍ തിരിച്ചു പോകും വരെ
രാജ്യം അക്ഷമമായി.
ഒച്ചയും ബഹളവും.
കിടക്കയില്‍ നിന്ന് തലയുയര്‍ത്തി
ഞാന്‍ ചോദിച്ചു; എന്താണ്‌കോലാഹലം
എന്റെ രതിയുടെ ചിട്ടവട്ടങ്ങളാണ്
അയാള്‍ എന്നിലേക്ക് താണു.
 
നിറ കൈകളുമായി
ഇന്നു വന്നയാള്‍
എന്റെ മുഖം കയ്യിലെടുത്ത്
എന്നോട് പറഞ്ഞു.
മുമ്പ് വന്നവരാരും നിനക്കായി
എന്നോളം ത്യജിച്ചില്ല.
കേള്‍ക്കുന്നില്ലേ
കര്‍ണ്ണശൂലങ്ങളായ നിലവിളികള്‍
വാവിട്ട് കരയുകയാണ്
തെരുവുകള്‍, നഗരങ്ങള്‍, ഗ്രാമങ്ങള്‍
കിടന്നിടത്തു നിന്ന്
ജാലകം ഞാന്‍ ചേര്‍ത്തടച്ചു.
എനിക്ക് ത്രാണിയില്ല
ഇത്രയും സുഖം താങ്ങുവാന്‍.

ഒരിക്കല്‍
നിന്റെ പിതാവ്
എന്റെയടുത്ത് വന്നിരുന്നു.
കൂടെയുണ്ടായിരുന്ന
നിനക്കൊന്നും മനസ്സിലാവില്ലെന്ന്
ഞങ്ങള്‍ ധരിച്ചു.
അന്നാണ്
മൂന്നു വയസ്സിന്റെമാത്രം വലുപ്പമുള്ള നീ
ചീറിക്കരഞ്ഞ്
രാജ്യത്തെ ചില്ലുവാതിലുകളാെക്കെ
പൊട്ടിച്ചത്.
എനിക്ക് നിന്നോട്
മാപ്പു പറയണമെന്നുണ്ടായിരുന്നു.
എല്ലാറ്റിനും.

No comments:

Post a Comment