Thursday, December 31, 2020

അതേ കടല്‍/ആതിര.ആർ

ഉള്ളിലെ കടല് വറ്റി 
ഉപ്പ്പാത്രം പോലാകുമ്പോള്‍
ഉടുതുണിയില്ലാതെ
ഉപ്പട്ടിക്കിടയിലേക്കിറങ്ങി 
പോകുന്നൊരുവളെക്കുറിച്ച്
ഒരു  കഥയുണ്ട്..
പച്ചയിലകളിലേക്കവളുപ്പ് കുടയുന്നേരം പാതിയിലേറയും 
ആകാശത്തേക്ക് തെറിച്ച് നക്ഷത്രമാവും

തെറിച്ച് നില്‍ക്കുന്ന 
രണ്ട് നക്ഷത്രമെടുത്ത് 
കൊണ്ടകെട്ടിയ മുടിയില്‍ തിരുകി വെക്കും
എന്തിനാണ് പാതിരാവിലിങ്ങനെ 
ഇറങ്ങിനടക്കുന്നതെന്ന് ചോദിച്ച് 
തോട്ടിന്‍ കരയിലെ 
മാളത്തില്‍ നിന്ന് 
തീട്ടഞെണ്ടുകള്‍ സദാചാരം ചമയുമ്പോള്‍
കണ്ണിലെ കോട്ടിമണികള്‍ ഉരുട്ടിയുരുട്ടി 
അവള് പേടിപ്പിക്കും..

ഉപ്പട്ടിക്കിടയിലെ മുള്ളെടുത്ത് അവള് 
മൂക്കുത്തിയിടുമ്പോള്‍ 
പറന്ന് വന്നൊരു മിന്നാമിനുങ്ങ് 
അതില്‍ മഞ്ഞക്കല്ല് പതിക്കും
ഇഴഞ്ഞിഴഞ്ഞ് പോവുമ്പോള്‍ 
അഴിഞ്ഞഴിഞ്ഞ് പോയ 
കുപ്പായമെല്ലാം ചേര്‍ത്ത് വെച്ച് 
അവള് നാണം മറയ്ക്കും
തോട്ടിലെ വെളളം  
ഉറങ്ങാന്‍ കിടന്നെന്നുറപ്പായാല്‍
ഒച്ചയുണ്ടാക്കാതെ 
അവള് കണ്ണാടി നാേക്കും 
നോക്കിനോക്കിയിരിക്കുമ്പോള്‍
നിലാവ് കേറി മടിയിലിരിക്കും
മുലയൂട്ടുമ്പോള്‍ 
'ഉപ്പിക്കുന്നുണ്ടോടാ' എന്ന് അവള് 
ഉറക്കെ ചോദിക്കും
'കടലായിരുന്നല്ലേ.. കടലായിരുന്നല്ലേ'യെന്ന് 
അവന്‍റെ കവിളുതുടിക്കും
വയറു നിറഞ്ഞെങ്കില്‍ ഇറങ്ങിപോടാ എന്ന് 
അവള്  നിറഞ്ഞ് തുളുമ്പും

അത് കഴിഞ്ഞ് 
ഉപ്പട്ടിക്കിടയിലൂടെ കൈവീശിയൊരു നടത്തമുണ്ടവള്‍ക്ക് 
കിഴക്ക് ഇരുട്ടിന് വെള്ളപുതച്ച് തുടങ്ങുമ്പോള്‍ 
മുള്ളന്‍ പന്നി മുള്ള് കുടയുംപോലെ 
സൂര്യന്‍ പുതപ്പ് കുടയും

 പോവുന്നില്ലേയെന്ന് ഉപ്പട്ടി തലകുലുക്കും 
മഞ്ഞക്കല്ല് പറന്നിറങ്ങും
കൊണ്ടകെട്ടിയ മുടി അഴിഞ്ഞ് വീഴും
നക്ഷത്രം കളിക്കാന്‍ പോകും
കുപ്പായങ്ങളൊക്കെ നടത്തത്തിലവളും അഴിച്ചിടും 
വന്നത് പോലെ തിരികെ പോകണമെന്നത് അവള്‍ക്ക്  നിര്‍ബന്ധമാണ്..
പക്ഷേ ഉള്ളിലെ കടല് വറ്റിയതാണ്
ഉപ്പെല്ലാം പലയിടത്തായി കുടഞ്ഞും കളഞ്ഞതാണ്

അവളുപ്പട്ടിയെ നോക്കും
കടലതാ ഉള്ളില്‍ 
അതേ കടല്‍ എന്ന് 
ഉപ്പട്ടി കണ്ണിറുക്കും
അവള് തൊട്ടുനോക്കും 
ഉടലാഴത്തില്‍ 
ഉയിരാഴത്തില്‍ 
കടലാഴത്തില്‍ അതേ കടല്‍

* ഉപ്പട്ടി -കണ്ടല്‍വിഭാഗത്തില്‍     പെടുന്നത്




Monday, December 14, 2020

അവളവൾ തോറ്റം/സെറീന



ആരുമില്ലെന്ന തോന്നലിലേക്ക് 
അക്ഷമയോടെ നഖം കടിച്ചു 
തുപ്പിയിരുന്ന ആ പെൺകുട്ടി
ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് 

ഇന്നവൾ 
ഇല്ലാത്ത നക്ഷത്രങ്ങളെ 
നഖത്തുമ്പുകളിൽ നിന്നും 
സൂക്ഷ്മതയോടെ 
മുറിച്ചു കളയുന്നു 

ആരും പങ്കിടാത്ത,  
ഉപ്പ്‌ കയ്ക്കുന്ന ദാഹജലം  പോലെ 
ദിവസങ്ങൾ, 
അതൊഴിഞ്ഞു നിറയുന്ന 
പാത്രങ്ങൾ,  കലമ്പൽ 
തീരാത്ത കവിതകൾ 

നിന്നു പോയാൽ 
വീഴുമെന്നുറപ്പുള്ള 
പമ്പരം, 
ആരുടെയോ കൈവെള്ളയിലാണ് 
കറങ്ങുന്നതെന്ന് തോന്നുമ്പോഴും 
വെറും മണ്ണിലേക്കുള്ള ദൂരം 
മനക്കണക്കിലെത്ര കൃത്യം.  

ആരവങ്ങളുടെ പെരുവഴി 
വിഴുങ്ങുമ്പോൾ, 
ഓർമ്മയിൽ തുറക്കുന്നു, 
രണ്ട് കാലടികൾക്കു 
മാത്രമിടമുള്ള 
ഊടുവഴി നടത്തങ്ങൾ 
തുറസുകളോട് 
മിണ്ടാൻ പേടിച്ച
അടക്കപ്പേച്ചുകൾ. 

സ്വന്തമായുള്ള  ഇരുട്ടിൽ നിന്നും 
ഉറവാകുന്ന  വെളിച്ചത്തിന്റെ 
നേർത്ത ചാലുകളിലൂടെ 
വെട്ടം തെറിപ്പിച്ചു നടന്നവൾ 

ആയുസ്സറുക്കുവാൻ മാത്രം മൂർച്ചയുള്ള 
വിഷാദത്തിന്റെ  കത്തികളിൽ 
വെയിൽ തട്ടിത്തിളങ്ങുമ്പോൾ 
ലോകത്തിന്റെ 
നൂറ് കോണുകളിൽ നിന്നുമുയരുന്ന 
കരച്ചിലുകൾ കേൾക്കുന്നു 
അഗ്നിയിലോ  അമ്ലത്തിലോ 
മാഞ്ഞു പോയ ചിരികളോർക്കുന്നു, 
അടിവയറ്‌ കടയുന്നു. 

"അച്ഛനില്ലാത്ത കുട്ടികൾ 
അമ്മ മാത്രമുള്ളവരല്ല 
ആധിയുടെ ആഴക്കലക്കങ്ങൾ 
കുതറുന്ന, അടിയൊഴുക്കുള്ള 
ഒരു പുഴ കൂടി സ്വന്തമായുള്ളവരാണെ"ന്ന് 
അക്ഷരത്തെറ്റുകളോടെയൊരു  കവിത 
ആറാം ക്ലാസ്സിന്റെ നോട്ടു ബുക്കിൽ 
കണ്ടെടുത്ത ദിവസത്തെയോർക്കുന്നു 

മുറിച്ചു കടന്ന കടലുകളെ 
ഓർമ്മയുടെ പിത്തജലമായി 
തൊണ്ട, തിരിച്ചു തള്ളുമ്പോൾ 
നഖം കടിക്കരുതെന്ന് വിലക്കി 
അവൾക്കവൾ അമ്മയാകുന്നു 
അവൾ അമ്മ മാത്രമുള്ള കുഞ്ഞാകുന്നു.

Friday, December 11, 2020

...../വിപിത

എന്റെ കൈത മണക്കുന്ന
ജനാലകൾക്കപ്പുറം പാതിരാവോളം 
പാത്തിരുന്നു മടുക്കുമ്പോൾ
നീ പുറത്തു ചാടും.

ഒരുവേള,രാത്രി നിന്നെ പുറന്തള്ളിയതോ
എന്ന ചെറുങ്ങനെയുള്ള എന്റെ
സംശയങ്ങൾക്ക് മറുപടിയായി
നീയൊരു നാലു വരിക്കവിതയെഴുതി
ജനാലക്കൽ വച്ച് പിന്നെയും ഒളിച്ചു നിൽക്കും.

എത്ര പെട്ടെന്നാണ് ഒരു കവിതയ്ക്ക്,
പെരുവിരൽ കൊണ്ടല്ലാതെ നീയെഴുതിയ ഒരു നിമിഷ കവിതയ്ക്ക് 
എന്റെയും നിന്റെയും ആത്മഹത്യാ കുറിപ്പാകാനാവുക?

എങ്ങനെയാണ് കവിതാ ശകലങ്ങൾ
കൊണ്ട് ജീവിതത്തിനു കുറുകെ
നമുക്ക് പരസ്പരം  വരയാനാകുക..?

രാത്രി സഞ്ചാരിണികളിൽ ഒരുവൾ,
എന്റെ ജാനാലകളിൽ പുഷ്പ ശരങ്ങൾ
എയ്തുവെന്നും,
കൈതകൾ പൂത്തുവെന്നും
പ്രണയത്തിനപ്പുറം കുറിപ്പുകൾ
അപ്പാടെ ആത്മഹത്യാ ശകലങ്ങൾ ആയെന്നും
ഞാൻ ആത്മാവ് കൊണ്ടു മനുഷ്യാരായവരെ
വിശ്വസിപ്പിക്കുവതെങ്ങനെ..?

ഒരു ഗോളാന്തര ജീവിയെ എന്ന വണ്ണം നീ എന്നെയും ഞാൻ നിന്നെയും 
മറ്റൊരിടത്തുപേക്ഷിക്കുകയും
ഒരു മുൾപ്പടർപ്പിൽ നിന്റെ ഹൃദയത്തെ, (എന്റെയും ) കൊരുത്തു വയ്ക്കുകയും ചെയ്യുന്ന നേരത്ത്,
നമ്മുടെ നാലു മുലകൾ, നാനൂറോളം ഭൂമികളുടെ അച്ചുതണ്ടുകളായി രൂപം മാറുമെന്ന് ആരറിയുന്നു.

ഞാനിതാ ഒരു കളവു കൂടി പറയുന്നു.

"ഭൂമിയുമായുള്ള ബന്ധം ഞാനിതാ എന്നേക്കുമായി  വിച്ഛേദിക്കുന്നു."