Friday, December 11, 2020

...../വിപിത

എന്റെ കൈത മണക്കുന്ന
ജനാലകൾക്കപ്പുറം പാതിരാവോളം 
പാത്തിരുന്നു മടുക്കുമ്പോൾ
നീ പുറത്തു ചാടും.

ഒരുവേള,രാത്രി നിന്നെ പുറന്തള്ളിയതോ
എന്ന ചെറുങ്ങനെയുള്ള എന്റെ
സംശയങ്ങൾക്ക് മറുപടിയായി
നീയൊരു നാലു വരിക്കവിതയെഴുതി
ജനാലക്കൽ വച്ച് പിന്നെയും ഒളിച്ചു നിൽക്കും.

എത്ര പെട്ടെന്നാണ് ഒരു കവിതയ്ക്ക്,
പെരുവിരൽ കൊണ്ടല്ലാതെ നീയെഴുതിയ ഒരു നിമിഷ കവിതയ്ക്ക് 
എന്റെയും നിന്റെയും ആത്മഹത്യാ കുറിപ്പാകാനാവുക?

എങ്ങനെയാണ് കവിതാ ശകലങ്ങൾ
കൊണ്ട് ജീവിതത്തിനു കുറുകെ
നമുക്ക് പരസ്പരം  വരയാനാകുക..?

രാത്രി സഞ്ചാരിണികളിൽ ഒരുവൾ,
എന്റെ ജാനാലകളിൽ പുഷ്പ ശരങ്ങൾ
എയ്തുവെന്നും,
കൈതകൾ പൂത്തുവെന്നും
പ്രണയത്തിനപ്പുറം കുറിപ്പുകൾ
അപ്പാടെ ആത്മഹത്യാ ശകലങ്ങൾ ആയെന്നും
ഞാൻ ആത്മാവ് കൊണ്ടു മനുഷ്യാരായവരെ
വിശ്വസിപ്പിക്കുവതെങ്ങനെ..?

ഒരു ഗോളാന്തര ജീവിയെ എന്ന വണ്ണം നീ എന്നെയും ഞാൻ നിന്നെയും 
മറ്റൊരിടത്തുപേക്ഷിക്കുകയും
ഒരു മുൾപ്പടർപ്പിൽ നിന്റെ ഹൃദയത്തെ, (എന്റെയും ) കൊരുത്തു വയ്ക്കുകയും ചെയ്യുന്ന നേരത്ത്,
നമ്മുടെ നാലു മുലകൾ, നാനൂറോളം ഭൂമികളുടെ അച്ചുതണ്ടുകളായി രൂപം മാറുമെന്ന് ആരറിയുന്നു.

ഞാനിതാ ഒരു കളവു കൂടി പറയുന്നു.

"ഭൂമിയുമായുള്ള ബന്ധം ഞാനിതാ എന്നേക്കുമായി  വിച്ഛേദിക്കുന്നു."

No comments:

Post a Comment