Thursday, June 9, 2022

രണ്ട് പൂമ്പാറ്റകള് പള്ളിയിലേക്ക് പറക്കുന്നു/കുഴൂർ വിത്സൺ

പച്ച വിരിഞ്ഞ വഴികളില്
പോകെ പോകെ
അതിലൊന്നിനു
ശൂ വയ്ക്കാന് മുട്ടുന്നു
അതാരും കാണാതെ
പൊന്തയ്ക്കരികില് മറയുന്നു

മറ്റൊന്ന് അവിടൊക്കെ
ചുറ്റിത്തിരിയുന്നു
പള്ളിയില് മൂന്നാം മണിയുമടിക്കുന്നു

ഒന്നാമന് ഒരു പൂവിനെ കാണുന്നു
അതുമായി ലോഹ്യത്തിലാകുന്നു
പള്ളിയേം പട്ടക്കാരനേം
മറന്നേ പോകുന്നു

അത്രയും പൊന്തയ്ക്ക് ചുറ്റിയ
മറ്റവന്  വട്ടാവുന്നു
പള്ളിയിലെത്തിയാലാദ്യവനെ
ദൈവത്തിനൊറ്റു കൊടുക്കുമെന്നുറയ്ക്കുന്നു
ആ ചെടിയുടുത്ത സാരിയുടെ പൂവിന്റെ നിറം പോലുമോര്ത്ത് വയ്ക്കുന്നു

പൊന്തയില്
പ്രേമനാടകം തുടരുന്നു
അവിടെ രണ്ടാം ബെല്ലടിക്കുന്നു

മൂന്നാം മണിക്കും
രണ്ടാം ബെല്ലിനുമിടയില്
മുഴുവട്ടായ
ശരിക്കും മറ്റവന്
മറ്റേ മറ്റവനെ
മറന്ന് പോകുന്നു

അവനും ശൂ വയ്ക്കാന് മുട്ടുന്നു

പൊന്ത തിരയുന്നു
മൂന്നാം മണി മുഴങ്ങുന്നു
രണ്ടാം ബെല്ലടിക്കുന്നു

പള്ളിയൊറ്റയ്ക്കാവുന്നു

എന്നാല് രണ്ട് പൊന്തകള്ക്കുള്ളില് പാട്ടുകുര്ബ്ബാന തുടരുന്നു


(കവിത)/എം.ജീവേഷ് 


ഉപേക്ഷിക്കപ്പെട്ടെന്ന്
കരുതി
ആഴങ്ങളിലേക്ക് 
എടുത്തുചാടണ്ട.

തോറ്റെന്ന് കരുതി
ജീവിതത്തെ 
മുറിച്ചുകളയുകയും വേണ്ട.

നോക്കൂ,

ഈ പ്രപഞ്ചം മുഴുവൻ
ഉപേക്ഷിക്കപ്പെട്ടവരുടെ
കവിതകളാണ്.

തോറ്റവരുടെ നിഴൽച്ചിത്രങ്ങളും.

ഉപേക്ഷിക്കപ്പെട്ട ഒരു വിത്ത്
വൻമരം

കാറ്റിനോട് തോറ്റ 
മേഘം
ഒരു വലിയ മഴ.

മരിച്ചുകളയും മുൻപേ
ഉപേക്ഷിക്കപ്പെട്ട 
കവിയുടെ വീട്
ഒരു മ്യൂസിയം.

തോറ്റുപോയ ഒരു കുട്ടിയുടെ
ക്യാൻവാസ് നിറയെ
ഈ ഭൂമിയിലെ 
മറ്റു മനുഷ്യർ കാണാത്ത
ചിത്രങ്ങൾ.

സാരമില്ല,
ഉപേക്ഷിക്കപ്പെട്ടവരെ
ആരോ തളളിയിട്ടെന്നേയുള്ളൂ
തോറ്റവരേക്കാൾ മുന്നേ
ആരോ പാഞ്ഞ് പോയെന്നേയുള്ളൂ.

അവരെ വായിക്കാതെ
ഈ ലോകത്തിന്
മുൻപേ പായാനാവില്ല.

അവരെ തൊടാതെ
ഒരന്നവും 
അന്നനാളത്തിലേക്കിറങ്ങില്ല.