Sunday, November 15, 2020

പലായനത്തിന്റെ അടരുകളിൽ നമ്മൾ/സംഗീത ചേനംപുല്ലി



നീ മറ്റൊരു വൻകര
കടലിലൂടെ നിന്നിലേക്ക്
പണിത പാലങ്ങളെല്ലാം
ഭ്രാന്തൻതിരകൾ
അമ്പേ തകർത്തുകളഞ്ഞു
ഇപ്പോൾ ഞാൻ പോർവിമാനങ്ങളിൽ
നിനക്ക് സന്ദേശമെയ്യുന്നു
നിന്റെ പിളരുന്ന മാറിടത്തിന്റെ ചൂട്
അകലെയിരുന്ന് ഏറ്റുവാങ്ങുന്നു
ചൂടേറ്റ് എന്റെ കാട്ടുകടന്നലുകൾ 

കൂട്ടത്തോടെ വിരിഞ്ഞിറങ്ങുന്നു
വീട് നഷ്ടപ്പെട്ട നിന്റെ മക്കൾ
പായ്ക്കപ്പലുകളിൽ കൂട് തേടുന്നു

ഔചിത്യം മറന്ന തിരകൾ
പിന്നെയും എല്ലാം കടലിലെറിയുന്നു
അകലങ്ങളിൽ ഞാൻ
നിന്നെ മാത്രമോർക്കുന്നു
വരുമായിരിക്കും
കല്ലുകൊണ്ട് 

നിനക്കും എനിക്കുമിടയിൽ പാലമിടാൻ
വീണ്ടുമൊരു ധീരൻ



Wednesday, November 11, 2020

അനിത തമ്പിയുടെ 4 കവിതകൾ


1.
എഴുത്ത്

കുളിക്കുമ്പോൾ 
പൊടുന്നനെ
ജലം നിലച്ചു

തുരുമ്പിച്ച
കുഴൽ, ചൂളം
വിളിച്ചു നിന്നു

ജലം വാർന്ന്
നഗ്നമാകും
ഉടൽ ചൂളുമ്പോൾ

ജനൽ വഴി
വിരൽ നീട്ടി
വിറയൻ കാറ്റ്

ഒരു മാത്ര
തണുക്കും പോൽ
എനിക്കു തോന്നി

നനവിന്റെ
ഉടയാട
പറന്നു പോയി

വെറിവേനൽ 
ചുറ്റി, നാണം
മറന്നും പോയി

മരം പെയ്യും
പോലെ, മുടി-
യിഴകൾ മാത്രം

ഉടലിന്മേൽ
ഓർമ്മയിൽ നി-
ന്നെഴുതുന്നുണ്ട്

ജലം കൊണ്ട്
രണ്ട് മൂന്ന്
വരികൾ മാത്രം.

2.
മറവി
******

മരിച്ച് പോകുന്ന വഴിയിലും
ഞാൻ ഇതുപോലെ
കാടു പിടിച്ചു കിടക്കും

അന്നും
നീ വയ്ക്കുന്ന ഓരോ ചുവടിലും
എന്റെ ഇലകൾ വാടിക്കൊണ്ടിരിക്കും
നിന്റെ കാലടികൾ നീറിക്കൊണ്ടിരിക്കും

എന്റെ പടർപ്പ് അവസാനിക്കുന്നിടത്ത്
മാലാഖമാർ നിന്നെ കാത്തുനിൽക്കും

നരകത്തിലേക്കുള്ള നദി
ഒന്നിച്ച് നീന്തണെമെന്ന്
ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നത്
അപ്പോൾ
നീ മറന്നുപോകും.

3.
അഴുക്ക്
********
തുടച്ചിട്ട തറ
മെഴുക്കറിയാത്ത ചുവരുകള്‍
ചിലന്തികള്‍ പോലും വന്ന്
വല നെയ്യാന്‍ പേടിക്കുന്ന
മിനുത്ത മേല്‍ക്കൂര
നിലം നനയാത്ത കുളിമുറി
ഏതോ ദൂരദേശത്തിന്റെ മണം പൊന്തും
കിടക്കകള്‍ , ഉടുപ്പുകള്‍.
ശസ്ത്രക്രിയാമുറിപോലെ അടുക്കള.
ഇരുത്തിയ മട്ടില്‍ എല്ലാമിരിക്കുന്ന മുറികളില്‍
നിശ്ശബ്ദത..
അരനൊടി തങ്ങിനിന്നാല്‍,
അഴുക്കാവും ഇനി.
നാളെ വെള്ള പൂശാന്‍ വരുന്നവര്‍ പറയും :
"പണ്ടേതോ ജന്തു ചത്ത കറ"!
തൂത്ത് ദൂരെക്കളഞ്ഞേക്കൂ.
മഴ നാളെ പെയ്യും.
പറമ്പിലെ പടുമുളകള്‍ക്ക്
വേരു പൊടിക്കുന്ന മണ്ണറയില്‍ ,
അഴുക്കെല്ലാം അഴകാവുന്നിടത്ത്
ആഴ്ന്നു കിടക്കുമ്പോള്‍
മറന്നേക്കാം
വെടിപ്പിന്റെ ഒരു ജന്മം.
ക്ഷമിച്ചേക്കാം.

4.
ആലപ്പുഴ വെള്ളം 
*****************
ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയിൽ എഴുതുമ്പോൾ
'ജലം' എന്നാണെഴുതുന്നു! 

കവി ആറ്റൂർ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?"

ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ടുചീഞ്ഞ മണമുള്ള
ഉപ്പുചേർന്ന രുചിയുള്ള
കടുംചായ നിറമുള്ള
കലശ് വെള്ളത്തിന്റെ മകൾ.

ജലം എന്നാലവൾക്കത്
വയനാട്ടിൽ നിളനാട്ടിൽ
മലനാട്ടിൽ തെക്കൻനാട്ടിൽ
വാഴുന്ന തെളിനീര്
വാനിൽനിന്നുമടർന്നത്‌,
നിലംതൊടും മുൻപുള്ളത്
മണമില്ലാത്തത്‌, മണ്ണി
ന്നാഴങ്ങൾ തരുന്നത്
നിറമില്ലാത്തത്‌, ദൂരം,
ഉയരങ്ങങ്ങൾ, കാണ്മത്
സമതലങ്ങൾ വാടി
ക്കിടന്നുപോകാത്തത്

അതിന്നുണ്ട് ദേവതകൾ
അഴകുള്ള കോവിലുകൾ
നിത്യപൂജ, നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടും കൊമ്പന്മാർ,
തുളുമ്പുന്ന പുരുഷാരം.
ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം
അത് കറപിടിക്കുന്നു
നനയ്ക്കുന്നു കുളിക്കുന്നു
അത് നൊന്തുകിടക്കുന്നു
എഴുന്നേറ്റു നടക്കുന്നു
ഇണവെള്ളം തീണ്ടാതെ
ഉറങ്ങാതെ കിടക്കുന്നു
അരമുള്ള നാവുള്ള
മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത
കലക്കമാണതിന്നുള്ളം

അവനവൻ ദേവത
അകംപുറം ബലിത്തറ
തുഴ, ചക്രം, റാട്ടുകൾ
ചങ്ക് പൊട്ടിപ്പാട്ടുകൾ
മണ്ടപോയ കൊടിമരം
മഞ്ഞോലച്ചെവിയാട്ടം
ചാകരയ്ക്ക് തുറപോലെ
തുള്ളുന്ന മഴക്കാലം
ചൊരിമണൽ പഴുത്തു തീ
തുപ്പുന്ന മരുക്കാലം
കവിഞ്ഞിട്ടും കുറുകിയും
കഴിച്ചിലാകുന്ന വെള്ളം.
പിഞ്ഞാണം, ചരുവങ്ങൾ,
കോരിവെയ്ക്കും കുടങ്ങൾ
തേച്ചാലുമുരച്ചാലും
പോകാത്ത ചെതുമ്പലായ്
പറ്റിച്ചേർന്നിരിക്കുന്നു
വെള്ളത്തിന്റെ വേദന.

കനാലുകൾ, ബോട്ട്ജെട്ടി
കല്ലി,രുമ്പു പാലങ്ങൾ,
കുളം, കായൽ, വിരിപ്പായൽ,
കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴ വെള്ളം.
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു.

പതിറ്റാണ്ടുകൾ കഴിഞ്ഞു,
തെക്കൻ നീരിലൂരുറച്ചു
എന്നിട്ടുമെഴുതുമ്പോൾ,
ഓർമ്മയിൽപരതുമ്പോൾ
ആലപ്പുഴനിറക്കാരി
ആലപ്പുഴമുടിക്കാരി
ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നൂ
തൊണ്ട ദാഹിക്കുന്നു.
*****************

Sunday, November 8, 2020

കാരുണ്യം ഒരു തെരഞ്ഞെടുപ്പാണ്/ഷാജു.വി.വി



ആ മുയലിറച്ചിക്കടയിൽ ഞാനൊരിക്കൽക്കൂടിപ്പോയിരുന്നു.

കടക്കാരൻ പതുപതുത്ത ഒരെണ്ണത്തിനെ ചെവിയിൽത്തൂക്കിയെടുത്തു:
ഡ്രസ് ചെയ്യട്ടെ?
കടക്കാരൻ കത്തി തിളക്കി .

വേണ്ട, ഞാനതു ചെയ്യും.
ചങ്ങാതീ, വാസ്തവത്തിൽ
അൺഡ്രസ് ചെയ്യുകയല്ലേ സംഭവിക്കുന്നത് ?
ഞാൻ ഭാഷയിൽ കളിച്ചു ചിരിച്ചു.

അവളുടെ കണ്ണുകളിൽ
ഭയവും പ്രണയവും കുഴഞ്ഞുമറിഞ്ഞിരുന്നു.

വീട്ടിലെത്തി ഞാനവൾക്ക്
കാരറ്റ് നേർമയോടരിഞ്ഞ് 
 വായിൽ വച്ചു കൊടുത്തു.

സിങ്കിനു മുകളിൽ
 ചെവി തൂക്കി നിർത്തി.

കുത്തനെ നിർത്തുമ്പോൾ
എല്ലാ മൃഗങ്ങൾക്കും 
മനുഷ്യരുടെ ച്ഛായയാണ് .

അവൾ കളി മട്ടിൽ കൈകൂപ്പി.

ഞാനവളുടെ കഴുത്തിൽ കറിക്കത്തികൊണ്ട് 
ഒരു ചുവപ്പൻ സംഗീതം വായിച്ചു.
അവളൊരു നിമിഷം
വിശ്വാസം വരാതെന്നെ നോക്കി .

സിങ്കിൽക്കിടന്നു പിടച്ചു 
ധ്രുത വാദ്യം വായിച്ചു .
സിങ്കിൽ വളർന്നു വളർന്നു വന്ന
ചെങ്കടലിലവൾ മുങ്ങി.
ഭൂമിയിലെ സർവ്വമുയലുകളുടെയും
രക്തമൊഴുകിയതുപോലെയവൾ
അപ്രത്യക്ഷയായി.

ഐ എസ് പേനാക്കത്തി കൊണ്ട്
കഴുത്തിൽ വയലിൻ വായിക്കുന്നതും
അമേരിക്ക ഇലക്ട്രിക് ചെയറിലിരുത്തി
കാപ്പി കൊടുക്കുന്നതും
ഫലത്തിൽ രണ്ടല്ലെന്ന നിന്റെ
വാചകമോർമ്മ വന്നു.
പ്രക്രീയയിലല്ല, പരിണാമത്തിലാണ്
മരണസാരമിരിക്കുന്നത് .

ആ മുയൽക്കടയിലൊരു നാൾ
നമ്മൾ പോയതോർമ്മയുണ്ടോ?
മുയലുകളെക്കണ്ടതുമെന്റെ
കാരുണ്യത്തിന്റെ ഉറവപൊട്ടി.

നീ ചിരിച്ചു പറഞ്ഞു:
കാരുണ്യം ഒരു തെരഞ്ഞെടുപ്പാണ് .
എലിയോട് തോന്നാത്തത്,
മുയലിനു മുമ്പിൽ അണ പൊട്ടുന്നത് .
(നോക്കൂ, ധൂർത്തനായ ചിത്രകാരൻ
പെരുപ്പിച്ചു വരച്ച എലിയല്ലേ മുയൽ ?)
കുറുക്കനു കിട്ടാത്തത് .
ചരിത്രത്തിലൊരിക്കലും
കൊതുകിനനുവദിക്കാത്തത് .
വെളുത്ത കുഞ്ഞുങ്ങളുടെ മരണത്തിൽ പ്രവഹിക്കുന്നത് .
ആ ആഫ്രിക്കൻ ഫുട്‌ബാൾ താരത്തെ നീ വാഴ്ത്തിയതു പോലും
അതിന്റെ അപരത്തിന്റെ
തീൻമേശയിലിരുന്നു കൊണ്ടായിരുന്നു.
ഞാൻ ലജ്ജിച്ചു.

ബസ്റ്റിലിരിക്കുമ്പോൾ അഹന്തയുടഞ്ഞു വിഷണ്ണനായ
എന്നെ നീ ചേർത്തു പിടിച്ചു:
നിന്റെ ലിബറൽ ഉദാരത
ഒരു മുയലിനെ രക്ഷിച്ചു.
അത്രത്തോളമുണ്ട്,
അത്രേയുള്ളൂ.

ആ ഓർമ്മയിൽ 
ഞാനവളുടെ തൊലിയുരിഞ്ഞു.
ആ ഓർമയിൽ ഞാനവളെ
വെട്ടിത്തുണ്ടമാക്കി.
രാഷ്ട്രീയമായ കശാപ്പ്.
രാഷ്ട്രീയമായ കുശിനിവൃത്തി.

പൊന്നിയരിച്ചോറും
 മുയൽക്കറിയും വിളമ്പി .

പൊടുന്നനെ
 പൊന്നിയരിച്ചോറിൽ നിന്ന് 
ഒരു മുയലുണ്ടായി വന്നു.

അതു പറഞ്ഞു:
മനുഷ്യാ, 
രാഷ്ട്രീയമായി കൊല്ലപ്പെടുന്ന
മൃഗത്തിന്റെ ആത്മാവ് നിന്നോട്
ക്ഷമിക്കില്ല.

വാഷ്ബേസിനിലെത്തും മുമ്പ്
ചർദ്ദിച്ചു .
നിന്നെക്കാണാൻ തോന്നി.
നിന്റെ നെഞ്ചിൽ 
തല വച്ച്കരയണമെന്നു തോന്നി.
ക്ഷമിക്കില്ലേ ക്ഷമിക്കില്ലേ
എന്നു യാചിക്കാൻ തോന്നി.

നിന്നെയാണ് വരട്ടിയെടുത്തു
പാത്രത്തിൽ വിളമ്പിയതെന്ന പോലെ 

അലമുറയോടെ അലച്ചു തിരിച്ചെത്തിയപ്പോൾ
പാത്രത്തിൽ മുയൽ വരട്ടിയതില്ല
സിങ്കിൽ രക്തക്കറയില്ല
വേസ്റ്റ് ബാസ്കറ്റിൽ തൊലിയും
കുടലുമില്ല.
അണച്ചു കൊണ്ട്
 കിടക്കയിൽ ചെന്നു വീണപ്പോ
അവളതാ മയങ്ങുന്നു .

'ബാവൂസേ ' എന്നുനിന്നെ മാത്രം
ഞാൻ വിളിക്കുന്ന പേര് 
വിളിച്ചവളെ
ഉമ്മ വച്ചു.

എന്താവും ഞാനവളെ 
അങ്ങനെ വിളിച്ചത്?

വായനക്കാരാ,
നിങ്ങൾക്കറിയാമോ?