Tuesday, January 25, 2022

എത്ര വേഗത്തിൽ/ഒ.പി സുരേഷ്


എത്തിയേടത്തിരുന്നിരുന്നെങ്കിൽ
എത്ര വേഗത്തിലസ്‌തമിച്ചേനെ നാം.

തൊട്ടടുത്തതാം ലക്ഷ്യത്തിലേക്കഴ-
ലൊട്ടുമില്ലാതെ പായുന്ന ജീവിതം
കെട്ടിയുണ്ടാക്കി ലോകത്തെ,ഭാവിയെ
കെട്ടുകാഴ്ചയല്ലിന്നിൻ ചരിത്രം.

ഉള്ളതിൽ നിന്നില്ലാത്തതിലേക്ക്,
പിന്നതിൽ നിന്നറിയാത്തതിലേക്ക് ,
എത്രയേറെ ചുവടുകൾ വെക്കിലും
പിന്നെയും മുള പൊട്ടുന്ന ദൂരങ്ങൾ....

കേ റയിൽ വരും വേറെയും വരും
ഭൂമിക്കടിയിലൂടൊഴുകുന്ന നഗരങ്ങൾ,
ആകാശ മധ്യത്തിൽ ഉദ്യാന ഭംഗികൾ,
ഭാവിതൻ ഭാവന കോറിടും ചിത്രങ്ങൾ.....

കവികളേ, നിങ്ങൾ വരച്ചിട്ട സ്വപ്നങ്ങൾ
കരഗതമാക്കാൻ പ്രയത്നിക്കയാണിവർ.
നിർത്താതെ നിത്യം ചലിക്കുമീ ലോകത്തെ
നിർദ്ദയം നിർത്താനെളുതല്ല നിർണ്ണയം.

എത്തിയേടത്തിരുന്നിരുന്നെങ്കിൽ
എത്ര വേഗത്തിലസ്‌തമിച്ചേനെ നാം.

Monday, January 24, 2022

സിൽവർ പാതയോരത്ത്/നിഷി ജോർജ്



അപ്പനാണ്
ഞങ്ങടെ വീടിന് തറ കെട്ടിയത്
ചുമരു കെട്ടിയത്.
ഓലമേഞ്ഞത്.
ചേട്ടമ്മാരും ചേച്ചിമാരും
അപ്പനെ സഹായിച്ചു.
പത്താമനെയും പെറ്റിട്ടേച്ച്
അമ്മ അപ്പഴേക്കും
മരിച്ചു പോയിരുന്നു.
വർഷാവർഷം
വീടിനു മോടി കൂട്ടിയതും
അപ്പൻ തന്നാണ്.
അമ്മ ഡിസൈൻ ചെയ്തിരുന്നേൽ
വീട് മറ്റൊന്നാകുമായിരുന്നെന്ന്
ഞാനെപ്പളും വിചാരിക്കും .

അപ്പനാണ്
ഞങ്ങൾ പെൺമക്കക്ക് കുളിക്കാൻ
ഓല മേഞ്ഞ കുളിമുറിയുണ്ടാക്കി തന്നത്.
കുഴി കക്കൂസ് ഉണ്ടാക്കി തന്നത്.
കക്കൂസു നിറഞ്ഞപ്പോൾ  മണ്ണിട്ടു മൂടിയത് .
വീണ്ടും പുതിയതുണ്ടാക്കിയത്.

അപ്പനാണ്
ഞങ്ങടെ പറമ്പിലൂടെ നടക്കാൻ
കൊച്ചുവഴികളുണ്ടാക്കിയത്.
ഞങ്ങൾ ഇളയതുങ്ങൾ
അതിലൂടെ കളിവണ്ടിയോടിച്ച്‌ കളിച്ചു.
അപ്പൻ തന്നാണ്
വീട്ടിനു പുറത്തേക്കും വഴികളുണ്ടാക്കിയത്.
അതിലൂടെ ഞങ്ങൾ എങ്ങാണ്ടെല്ലാം പോയി.

ചരിത്രം ആയുധങ്ങളുടെ കഥയാണെന്നാണ്
അപ്പൻ പറഞ്ഞു തന്നത്.
ആയുധമേന്തിയവരുടെ കഥയാണതെന്ന്
ഞങ്ങൾ മനസ്സിലാക്കി .
ബലവാന്മാരുടെ കഥ.
കല്ല് കൊണ്ട് ഇടിച്ച് പൊടിച്ചതിൻ്റെ
ഇരുമ്പ് കൊണ്ട് അടിച്ചു പരത്തിയതിൻ്റെ
വാളുകൊണ്ട് വെട്ടിപ്പിടിച്ചതിൻ്റെ
തോക്കു ചൂണ്ടി കീഴടക്കിയതിൻ്റെ
മഴു എറിഞ്ഞ് കൈയടക്കിയതിൻ്റെ -
ആയുധങ്ങളുടെ കഥ.
ആയുധമേന്തിയവരുടെ കഥ.

നമ്മൾ ജീവിച്ചു കടന്നു പോയതിൻ്റെ
അടയാളം ഇവിടെ ആഴത്തിൽ 
പതിച്ചു വെക്കണം മക്കളെ
എന്നും പറഞ്ഞോണ്ട്
അപ്പൻ ഭൂമിയുടെ മധ്യത്തിലേക്ക്
നീളമുള്ള ഇരുമ്പുപാര കുത്തിയിറക്കാൻ തുടങ്ങി.
ഭൂമിയങ്ങ് മറിച്ചിട്ടു കളയാമെന്ന്
അപ്പൻ കരുതി.

വേണ്ടപ്പാ വേണ്ടപ്പാ
പുഴകളായ പുഴകളെല്ലാം
മറിഞ്ഞു പോവൂലേ എന്ന്
ഇളയവളപ്പോൾ
അപ്പൻ്റെ കൈയ്യേൽ പിടിച്ചു.

വേണ്ടപ്പാ വേണ്ടപ്പാ
മരങ്ങളായ മരങ്ങളെല്ലാം
വീണുപോവൂലേ എന്ന്
ഇളയവനപ്പോൾ
അപ്പൻ്റെ കൈയ്യേൽ പിടിച്ചു.

അപ്പനതൊന്നും കൂട്ടാക്കാതെ
ഭൂമി മുഴുവൻ കിളച്ചു മറിച്ചു.
നിരത്തിയമർത്തി.
വലിയ വലിയ വഴികളുണ്ടാക്കി .
മനുഷ്യർക്ക് വേണ്ടി വഴികളെന്നല്ല
വഴികൾക്ക് വേണ്ടി മനുഷ്യർ എന്ന്
ലോകം മാറിപ്പോയി.

ലോകമങ്ങ് മറിച്ചിട്ടു കളയാമെന്ന്
അപ്പന് തോന്നി.
മതിയപ്പാ മതിയപ്പാ
എന്ന്
ഇളയവൾ കരഞ്ഞു വിളിച്ചു
മതിയപ്പാ മതിയപ്പാ
എന്ന്
ഇളയവൻ കരഞ്ഞു വിളിച്ചു.
മിണ്ടാതിരിയെന്ന് ചേട്ടനും ചേച്ചിയും
കണ്ണുരുട്ടി.

എൻ്റമ്മയാണ് ഡിസൈൻ ചെയ്തിരുന്നതെങ്കിൽ
ലോകം മറ്റൊന്നാകുമായിരുന്നു എന്ന് 
ഞാനെപ്പളത്തേയും പോലെ വിചാരിച്ചു.
എൻ്റെ ഇളയതുങ്ങൾ
അവരുടെ ചെറിയ ഒച്ചയിൽ 
മതിയപ്പാ മതിയപ്പാ എന്ന്
പറഞ്ഞു കൊണ്ടിരുന്നു.
ചരിത്രം ബലവാൻ്റെ കഥയല്ല
ബലവാനോട് ചെറുത്തുനിന്നവരുടെ
കഥയാണ്
എന്നെഴുതിയ ഒരു ബാനർ
അപ്പനുണ്ടാക്കുന്ന 
ആ വെള്ളിപ്പാതയോരത്ത്, 
ഇളയതുങ്ങടെ ചെറിയ ഒച്ചകൾക്ക് മുന്നിൽ,
ആരോ കെട്ടിവെച്ചു.
ആ വാക്കുകളുടെ ആത്മവിശ്വാസത്തിൽ
മതിയപ്പാ മതിയപ്പാ 
എന്ന് ഞാനും ഉറക്കെ വിളിക്കാൻ തുടങ്ങി.


Wednesday, January 12, 2022

മാളം/രഗില സജി


മീൻ നന്നാക്കാൻ
അടുക്കള മുറ്റത്ത്
അമ്മ പതിവായി
ഇരിക്കാറുള്ളിടമുണ്ട്.
അമ്മയ്ക്കഭിമുഖമായി
മതിലിലൊരു പൊത്ത്.
പാമ്പിന്റെയോ
പെരുച്ചാഴിയുടെയോ
എലിയുടെയോ മാളമാണത്.

അമ്മയ്ക്കൊപ്പം പൂച്ചയും
ഇടക്കിടെ പൊത്തിലേക്ക് നോക്കും.
ഇരുട്ട് പെറ്റുകൂട്ടിയ
അതിന്റെയകത്തുനിന്ന്
ഒരൊച്ചയും
ഈ നാൾ വരെ കേട്ടിട്ടില്ല.
രഹസ്യങ്ങളടക്കം ചെയ്ത
ഏതോ ഒരു മറുലോകം.
അതിനകത്തു നിന്ന്
ഏതോ ഒരു ജീവി
നമ്മളെ കാണുന്നുണ്ടാവും.
അതിന്റെ ഭാഷയും മൗനവും
വെളിച്ചത്തു വരുന്നത്
ആരുമറിയാത്തതാവണം
അതിന്റെ സംഗീതം
നമ്മുടെ കേൾവിയിൽ
പാട്ടായ് തിരിയാത്തതാവണം.
അതിന്റെ ആഘോഷങ്ങളുടെ രാവ്
നമ്മളുറങ്ങിത്തീർക്കുന്നുണ്ടാവണം.

മീൻ നന്നാക്കിയ ചട്ടി 
പുറത്തിട്ട്
അമ്മ മാളത്തിലേക്കിഴയുന്ന
ഒരു സ്വപ്നം
എന്നെ അസ്വസ്ഥയാക്കി.
എല്ലാവരും ഉറങ്ങുന്നുവെന്നുറപ്പിച്ച്
ശ്വാസമടക്കി
ഞാനതിലേക്കിഴഞ്ഞു.

അച്ഛനില്ലാത്ത കുട്ടിക്ക്
അമ്മയെ നഷ്ടപ്പെടാൻ പാടില്ല.