Wednesday, November 11, 2015

ഊരാച്ചുണ്ട് / ജയദേവ് നയനാർ


ഇങ്ങനെയെന്നാൽ കൂടെ
നടക്കാൻ കൊണ്ടു പോവില്ല
നിന്നെ, ഉടലേ.
കരയിൽ പുഴയഴിച്ചിട്ട
തുണിയപ്പാടെയും കൊണ്ട്
നീയോരോ മരം വച്ച്
വച്ചുപിടിപ്പിക്കുന്നുണ്ട്.
പാട്ടുസാധകം ചെയ്യുന്ന
കിളികളെ ചുറ്റിലും
മിണ്ടാതിരുത്തുന്നുണ്ട്.
മീനുകൾ നീന്താൻ പഠിക്കുന്ന
സ്കൂളിനെ കടലെന്ന്
പരിഹസിക്കുന്നുണ്ട്.
ഇലകൾക്കുടുപ്പ് തയ്ക്കുന്ന
തുന്നൽക്കാരിയോട്
ഒരുടുപ്പൊരുടുപ്പെന്ന്
പ്രലോഭിപ്പിക്കുന്നുണ്ട്.
ഓരോ ഉറക്കത്തിലും
വന്നു പെയ്യുവാൻ മേഘമേ
നിനക്കെത്ര വെള്ളമെന്ന്
അസൂയപ്പെടുന്നുണ്ട്.
മാലപ്പടക്കത്തിൽ
പൊട്ടാതെ കിടന്ന ഒന്നിനെ
കാട്ടുതീയിട്ട്
മോഹിപ്പിക്കുന്നുണ്ട്.
.
ഇങ്ങനെയെന്നാൽ
കൂടെക്കിടത്തുകയുമില്ല.

--------------------------------------

No comments:

Post a Comment