Monday, October 21, 2019

വെള്ള/ജയദേവ് നയനാർ

ചെളി ചവിട്ടി വരുന്ന
മഴയ്ക്കു കാല്‍ കഴുകാന്‍
വെള്ളമൊഴിച്ചുകൊടുക്കും.
രാവിലെ രാവിലെ
ഓരോ പൂവിന്‍റെയും
പേറെടുക്കും. കുളിപ്പിച്ച്
പല മാതിരി മണം തേച്ച്
തണലില്‍ കിടത്തും.
കാറിക്കരയുന്ന തീയ്ക്ക്
കുടിക്കാന്‍ പാലെപ്പോഴും
തിളച്ചുതൂവിപ്പിക്കും.
തൊടിയിലെക്കിണറിന്
കുടിക്കാന്‍ വെള്ളം
അനത്തിവയ്ക്കും.
അലക്കുകല്ലിന്മേല്‍ പറ്റിയ
ചെളിയത്രയും തുണിതല്ലി
തുടച്ചുമാറ്റുമിടയ്ക്കിടെ.
അന്തിക്കിരുട്ടിന്
വഴിതെറ്റാതിരിക്കാന്‍
വിളക്കൊന്നു കത്തിച്ചുവയ്ക്കും.
പുലര്‍ച്ചവണ്ടിക്കു പോകേണ്ട
പകലുറങ്ങിപ്പോകാതിരിക്കാന്‍
രാവത്രയു, മുറങ്ങാതെ കിടക്കും.
വെയിലിലേക്കിറങ്ങുന്ന
സൂര്യനു മറക്കാതെ
കുടയെടുത്തു നീട്ടും.
ഇതിനിടയിലെവിടെ
നേരം കിട്ടുന്നു അവള്‍ക്ക്
സ്വന്തം അച്ചുതണ്ടില്‍
സ്വയം കറങ്ങാന്‍.
സ്വയമൊരുങ്ങാന്‍.

No comments:

Post a Comment