Monday, April 17, 2023

നദിക്കരയിൽ ചൂണ്ടലിടുന്ന ബുദ്ധൻ /ഷാജു.വി.വി

അയാൾ പറഞ്ഞു :

നിങ്ങൾ വന്നത് നന്നായി.
ഞാനീ നിശ്ചലതയുടെ സൗന്ദര്യത്തിൽ മുഗ്ധനായി ചൂണ്ടലിൽ മീൻ കുരുങ്ങല്ലേയെന്ന് ആഗ്രഹിച്ചു പോയി. 

മീനുകൾക്കായി പ്രാർത്ഥിക്കുകയല്ല.
നിശ്ചലതയുടെ അനശ്വരതയ്ക്കുവേണ്ടി
ആഗ്രഹിച്ചു പോയതാണ്.

ഇന്ന് നിങ്ങൾക്ക് മീൻ കിട്ടിയില്ലെങ്കിൽ 
എന്താവും സംഭവിക്കുക ?
മീൻ കിട്ടിയാൽ 
എന്താവും സംഭവിക്കുക ?
നിങ്ങൾ അയാളോട് ചോദിച്ചു.

അയാൾ പറഞ്ഞു:
വലിയ വ്യത്യാസമൊന്നുമില്ല.
വലിയ വ്യത്യാസമുണ്ടെന്നും പറയാവുന്നതാണ്.

നോക്കൂ,
എന്റെ വീട് 
രണ്ടു കിലോമീറ്റർ അപ്പുറത്താണ് . 
അവിടെ എന്റെ ഭാര്യ മാത്രമേയുള്ളൂ.
മീനുമായി വരുന്ന എന്നെയവൾ കാത്തിരിക്കുന്നില്ല.
മീനില്ലാതെ വരുന്ന എന്നെയുമവൾ കാത്തിരിക്കുന്നില്ല.

അവൾ എന്നെ കാത്തിരിക്കുന്നേയില്ല.
അവളെ സംബന്ധിച്ച് കാത്തിരിപ്പ് എന്നൊന്നില്ല. 
ആ വാക്കും 
ആശയവും വികാരവും 
അവൾ മറന്നു പോയി.

അവൾക്ക്
അവൾ പോലുമില്ല.
അവളിലവളില്ല.

ഓർമകളില്ലാത്ത 
ഒരു ശരീരമാണത്.
അവൾക്കു മറവി ദീനമാണ്.

മീനുമായാണ്
പോകുന്നതെങ്കിൽ
ഉരുട്ടി വായിൽ വെച്ചാൽ അവൾ  ചോറുണ്ണും .
ഇല്ലെങ്കിൽ തിന്നില്ല.
മീൻ രുചിയുടെ
നേർത്ത ഓർമ 
അവളുടെ നാവിൽ ഉണ്ടെന്നു തോന്നുന്നു.

അമ്പതു വർഷം
കൂടെ ജീവിച്ച എന്നെക്കുറിച്ചുള്ള 
ഒരു തരി ഓർമ പോലുമില്ല.

വീട്ടിലല്ലാത്ത നേരത്തെല്ലാം മീനിനായി ഞാനീ പുഴക്കരയിലാണ്.
അവളുടെ 
ഏക ഓർമയെ
ക്ഷീണിതമായെങ്കിലും
ജ്വലിപ്പിക്കാനെനിക്ക്
മീനുകളെ വേണം.

അയാളതു 
പറയുമ്പോൾ 
പ്രത്യേകിച്ചു വികാരങ്ങളൊന്നുമുണ്ടായിരുന്നില്ല.

സന്ധ്യയായി.
ആകാശം ചുവന്നു.
നിലവിളി പോലെ 
ഒരു തീവണ്ടി സൈറൺ മുഴങ്ങി.
അവസാനമില്ലാത്ത 
ഒരു ചരക്കുവണ്ടി പാലത്തിനു മുകളിലൂടെ കുതിച്ചോടി.

ദ്വീപിലെ മരത്തിൽനിന്നും ഭയന്നരണ്ട പക്ഷികൾ ആകാശത്തിന്റെ നാനാദിക്കുകളിലേക്കും തെറിച്ചു.

ഹൃദയസ്തംഭനമുണ്ടായ ഒരു പക്ഷി 
കുത്തനെ 
ചുവപ്പൻ ആകാശത്തിലൂടെ താഴേക്കു 
വീണു.

തീവണ്ടി പോയിക്കഴിഞ്ഞപ്പോഴേക്കും രാത്രിയായി.
പലതരം ജീവികളുടെ ശബ്ദം
ഇരുണ്ട നദിക്ക്
പശ്ചാത്തല സംഗീതമായി.

വിളിച്ചിട്ടും 
ഒന്നും മിണ്ടാതായപ്പോൾ നിങ്ങൾ വൃദ്ധനെ തൊട്ടുവിളിച്ചു.
നിങ്ങളയാളെ തൊട്ടപ്പോൾ
ചാരിവെച്ച 
ഒരു വിറകു കൊള്ളി 
വീഴും പോലെ 
അയാൾ നിലത്തു വീണു.
അയാളുടെ 
വായിൽനിന്നു     
ചോരയൊഴുകുന്നുണ്ടായിരുന്നു.
ചൂണ്ടലിൽ കുടുങ്ങിയ മീനിന്റെ എന്ന പോലെ .

നദിയുടെ 
ചൂണ്ടലിൽ കുടുങ്ങിയ മനുഷ്യനെന്ന
നേരത്തേ തോന്നിയ കൽപ്പനയുടെ പൊരുൾ ഇപ്പോൾ ബോധ്യപ്പെട്ടു.

വിജനമായ 
ഈ പുഴക്കരയിൽ 
നിങ്ങളും 
ഈ ശവശരീരവും മാത്രമേയുള്ളൂ.
ശവശരീരത്തെ
വീട്ടിൽ എത്തിക്കണ്ടേ ?

ജീവനോടെ അയാളെ കണ്ടാലും 
തിരിച്ചറിയാത്ത 
മറവി ദീനം ബാധിച്ച വൃദ്ധയ്ക്ക് 
അതു കൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല.

അയാളെ 
എറുമ്പുകളും പുഴുക്കളും പതുക്കെ തിന്നു തീർക്കും .

പക്ഷേ ഈ മനുഷ്യനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന , താനാരാണെന്നറിയാത്ത ഒരു പെൺ ശരീരം 
രണ്ടു കിലോമീറ്റർ അപ്പുറത്തുണ്ട്.
മീനുണ്ടെങ്കിൽ മാത്രം ചോറുണ്ണുന്ന 
ഒരു മറവി ദീനക്കാരി .

മീനുമായെത്തി
അതു പാകം ചെയ്ത് 
ചോറ് കുഴച്ച് 
വായിൽ വെച്ചു കൊടുക്കുക 
നിങ്ങളുടെ നിയോഗമാണ്.

നദിക്കരയിൽ 
രാത്രി നേരത്ത് ചൂണ്ടലിടുന്ന
ഒരു ബുദ്ധൻ
എന്ന ശിൽപ്പം ഉണ്ടായത് അങ്ങനെയാണ് !

No comments:

Post a Comment