Sunday, March 13, 2016

ഒടുവിലത്തെ കളി / സെറീന


ദിവസങ്ങള്‍ക്കു  മുന്‍പുള്ള
വര്‍ത്തമാനപ്പത്രമായി
വായിക്കപ്പെടുന്നൊരു   പെണ്‍കുട്ടിയുണ്ട് ,
അവളുടെ താളുകളില്‍ ദിനവും മുഷിയുന്നുണ്ട്
കാലഹരണപ്പെട്ട കൌതുകങ്ങള്‍ ,
എന്നോ കാണാതായവര്‍
മഞ്ഞു മൂടിയ
പച്ചയില്ലാത്ത മരങ്ങള്‍
മറവിയടക്കിയ മരണങ്ങള്‍

കുനു കുനേ കീറി
പിന്നെയും അക്ഷരങ്ങള്‍ കൂട്ടി വെച്ച്
കീറിയ ചിത്രങ്ങള്‍ വീണ്ടും രൂപം ചേര്‍ത്ത്
കുട്ടിക്കാലത്തൊരു കളിയുണ്ട്,
പലതായി മുറിഞ്ഞ വരികള്‍
ആരാണാദ്യം ചേര്‍ത്ത് വായിക്കുക?
കീറിയടര്‍ന്ന ചിത്രം
ആരാണാദ്യം രൂപമാക്കുക ?
ഒരു കളിയിലും ജയിച്ചിട്ടില്ലാത്തവള്‍
ഇന്ന്, എല്ലാ ദിനാന്ത്യങ്ങളിലും
അടുക്കി വെയ്ക്കുന്ന മടക്കു നിവര്‍ത്താത്ത
പേജുകളിലിരുന്നു
പലതായി മുറിയാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്
ചില വരികള്‍ ..

അന്നന്നത്തെ മരണമായും വര്‍ത്തമാനമായും
വായിക്കപ്പെടുവാന്‍  ഇവളെയിനി
ഏതു പുലര്‍ച്ചെ, ആരുടെ
വാതില്‍പ്പുറത്തേക്ക് ,
ആരാണൊന്ന്  വീശിയെറിയുകയെന്നു
പരസ്പരം ചോദിക്കുന്നുണ്ട്,
വരികള്‍ക്കിടയിലെ നിശബ്ദതകള്‍

പക്ഷേ ,
മാഞ്ഞു പോയ ചിത്രങ്ങളെ
പുനര്‍ജീവിപ്പിക്കുന്ന കുട്ടിക്കാലത്തെ
വിരലുകള്‍ കൊണ്ട്
ഓരോ ചില്ലിലും ചിഹ്നങ്ങളിലും
ആയുധങ്ങള്‍ ഒളിപ്പിച്ചും
പല വിധത്തില്‍ അണി നിരത്തിയും
വാക്കുകളെ പരിശീലിപ്പിക്കുകയാണവള്‍
ആരും തൊട്ടു നോക്കിയിട്ടില്ലാത്ത
കറുത്ത  കുഞ്ഞുങ്ങളുടെ
ആ സൈന്യത്തോട് മാത്രം
അവള്‍ പറയുന്നുണ്ട് ,
എന്നു വായിച്ചാലും മുഷിയാത്തൊരു
കടും ചുവപ്പന്‍  തലക്കെട്ടാകുന്നത്
എങ്ങനെയെന്ന് !
------------------------------------------------

No comments:

Post a Comment