Wednesday, March 30, 2016

പച്ചയിരുട്ടും തണുപ്പും / സ്റ്റാലിന



എന്നുമെന്ന പോലെയിന്നും
ചുവന്ന ബസ്സിന്നോരത്ത്
ചുട്ടുപൊള്ളിയിരിക്കുന്നു
ഇനിയൊരു വളവ്
കഴിഞ്ഞാലൊരിളം
തണുപ്പ്
വന്നുമൂടും
വയസ്സിമരത്തിൻ
മുടിയിൽ
മുഖംതുടച്ചാകാശം
ഒന്നു നിശ്വസിയ്ക്കും

മരത്തിൻ മടിയിലും
വേരുകളിലും
ഒളിച്ചിരുപ്പാണിരുട്ടും
തണുപ്പും.

തണലിനപ്പുറം
വരണ്ട മണ്ണിൻ
വേദനകൾ
വിറ്റുവീർക്കുന്ന
വിണ്മതിലുകൾ
വെളുക്കെ ചിരിയ്ക്കുന്നുണ്ട്
വടങ്ങളും
വാരിക്കുഴികളും
വട്ടമിടുന്നുണ്ട്
മരച്ചുവട്ടിലും-

പേടിച്ചിരുപ്പാണ്
പാവങ്ങൾ.

ഇടം നെഞ്ചിലേയ്ക്ക്
വിളിച്ചിരുത്തി
വാക്കുകളിലൊളിപ്പിച്ചു
കടത്തുന്നു
ഞാനവരെ
മരിയ്ക്കും മുമ്പേ
മടിയിൽ പൊഴിച്ചിട്ട
വിത്തുകൾക്കൊപ്പം

കടും നിറങ്ങൾ
ഉരുകിയൊലിയ്ക്കുന്ന
നഗരമധ്യത്തിൽനിന്നും
ഒളിച്ചോടുന്ന
ഒറ്റമുറിയിൽ
ഉറുമ്പിൻചുവടുകൾ കൂടി
കേൾക്കാവുന്നത്ര
നിശ്ശബ്ദതയിൽ,
കറുത്തമണ്ണിൽ
കിടത്തിയുറക്കുന്നു
ഞാനവരെ

കൊടും പകലുകൾ
കാർന്ന കണ്ണുകൾ
കടഞ്ഞിരിയ്ക്കുമ്പോൾ
കുഞ്ഞിളംകാറ്റാകുവാൻ
കൈകൾ ചേർത്ത്
കൂടെയുണ്ടെന്ന്
കവിതയാകുവാൻ.
-----------------------

No comments:

Post a Comment