Friday, August 18, 2023

കാടു വയ്ക്കാത്തവ../ജയദേവ് നയനാർ



നീ കാടു കണ്ടിട്ടുണ്ടോ?
വളഞ്ഞുപുളഞ്ഞ് 
അതിന് ഒരു വല്ലാത്ത വേഗമാണ്.
നോക്ക്, എനിക്ക് ഇതാണ് കാട്
എന്നു പറഞ്ഞ് അതിനെ
നിന്നെ കാണിക്കാനാവില്ല.

ആകാശത്തേക്ക് ആകാശത്തേക്ക്
എന്നു പറഞ്ഞൊരായിരം
ചിറകുകൾ കുടയുന്ന
ഒച്ച കേൾക്കുന്നുണ്ടാവും.
ചിറകുകൾ കുടയുന്ന ഒച്ച
കേട്ടിട്ടുണ്ടോ നീയ് ?

ഇതാണ് ഒച്ച എന്നു പറഞ്ഞ്
ഒന്നിനെയും നിന്നെ
കേൾപ്പിക്കാൻ എനിക്കാവില്ല.
ഭൂമിയെ കടിച്ചുപിടിക്കുന്നുണ്ടാവും
ചൂണ്ടയിൽ ഒരു കടൽ
കടിച്ചുതൂങ്ങുന്നതു പോലെ.

കടലിനെ കറിവച്ചു 
കഴിച്ചിട്ടുണ്ടോ നീയ്.
അതിന്റെ വെന്ത ദശ
വിരലുകൾ തൊട്ടടർത്തിയഴിച്ച്
അതിന്റെ മുള്ളുതൊടുന്നതുവരെ.

ഇതാണ് മുള്ള് എന്ന് നിനക്ക്
തൊട്ടുകാണിച്ചുതരാനാവില്ലെനിക്ക്.
ഗ്ലോബിൽ ഇനിയും വായിച്ചിട്ടില്ലാത്ത
ഒരു ഭൂഖണ്ഡം പോലെ
വലിച്ചെറിഞ്ഞിട്ടുണ്ടാവും.
അതൊന്നു സൂം ചെയ്തുനോക്ക്.

എന്തിനെയങ്കിലും സൂം ചെയ്ത്
നോക്കാൻ നിനക്കറിയില്ല
എന്നു മറന്നുപോയിരിക്കും.
വിരലുകളിൽ ഒരു തിടുക്കം
പച്ചകുത്തുന്നതുവരെ 
ഭൂമിയെ തിരിച്ചുകൊണ്ടിരിക്ക്.
വിരലുകളിൽ നിന്ന് ഒരു പൂമ്പാറ്റ
ചിറകടിച്ചടിച്ച് വെപ്രാളമായി
പറന്നുപോകുന്നതുവരെ.
അതെവിടേക്കു പറന്നുപോകുന്നതെന്ന് നോക്ക്.

അതെവിടെ കൂടുവയ്ക്കുന്നതെന്നു നോക്ക്
അതൊരിക്കലും കൂടുവയ്ക്കുന്നില്ല, എന്നാലും.

അത് ഏറ്റവുമവസാനം പറന്നിരിക്കുന്നിടത്ത്
പണ്ടെന്നോ ജലമൊഴുകിയിരുന്ന
ഒരു നനവുണ്ടായിരിക്കും.
അത് തീരുന്നിടത്താണ് കാട്.
ഒരു കാട് ഇതാണെന്നു പറഞ്ഞ്
കാണിച്ചുതരാനാവില്ല എനിക്ക്.
കാണിച്ചുതരില്ല, ഞാൻ.
കാട്ടിലെ പൂമ്പാറ്റ
സംസാരിക്കില്ല ഒന്നും.

No comments:

Post a Comment