Saturday, August 26, 2023

ഒരു കവിതാ വായനക്കാരൻ്റെ സത്യവാങ്ങ്മൂലം...../പി.എൻ.ഗോപീകൃഷ്ണൻ

കവിത എനിക്ക് അത്യാവശ്യമുള്ള കാര്യമൊന്നുമല്ല .
ചെരിപ്പ് എനിക്ക് അത്യാവശ്യമുള്ള കാര്യമാണ്.
ചെരിപ്പിടാതെ നടക്കാനാവുമെന്ന്
പറയാമെങ്കിൽ കൂടിയും
ചെരിപ്പിടാതെ എനിക്ക് നടക്കാനാകില്ല.

അതു കൊണ്ട് ചെരിപ്പ് ഞാൻ
സൂക്ഷിച്ചു വാങ്ങുന്നു.
എൻ്റെ പാദത്തിൻ്റെ കൃത്യം അളവിൽ .
എൻ്റെ നടത്തത്തിന് അനുയോജ്യമായ വിധത്തിൽ .

കവിത അങ്ങനെയല്ല.
എൻ്റെ മനസ്സിന്റെ അളവിലുള്ള കവിത
എനിക്ക് ബോധിക്കാറില്ല.
ഇത്തിരിയെങ്കിലും വലുതായിരിക്കണം അത്.
എൻ്റെ നഗരത്തിൽ മണ്ണില്ല എന്ന് ഉറപ്പിക്കുമ്പോൾ
എൻ്റെ ചവിട്ടിക്കടിയിലെ മണ്ണ് കാണിച്ചു തരണം .
ഞാൻ പഠിച്ച സമവാക്യങ്ങൾ
അസമവാക്യങ്ങൾ ആയിരുന്നു എന്ന് പറയണം.

കവിതയെ
ഞാൻ സ്നേഹിക്കുന്നൊന്നുമില്ല.
വെറുപ്പു പോലുമുണ്ട്.

ഫ്രിഡ്ജ് കവിത വായിച്ചാൽ
അത് ഗ്യാസ് സ്റ്റൗ ആകും എന്ന് പേടിച്ച് .
വാഷിങ്ങ് മെഷീൻ കവിത വായിച്ചാൽ
അത് കക്കൂസാകും എന്ന് പേടിച്ച് .
നായ്ക്കുട്ടി കവിത വായിച്ചാൽ
രാത്രി ഉറങ്ങിക്കിടക്കുമ്പോൾ
അത് ഞങ്ങളെ കടിച്ചു തിന്നേക്കും എന്ന് പേടിച്ച് .
വെള്ളം കവിത വായിച്ചാൽ
അത് സൾഫ്യൂരിക് ആസിഡ് ആകുമെന്ന് പേടിച്ച്
കൊതുക് കവിത വായിച്ചാൽ
അത് മൂർഖനാകുമെന്ന് പേടിച്ച്

അല്ലെങ്കിൽ
എന്റെ അമ്മയെപ്പോലെ കവിതയെ കൈകാര്യം ചെയ്യുക
അവർ ജീവിതകാലം മുഴുവൻ കവിത വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
എന്നാൽ
അവർക്കറിയില്ലായിരുന്നു
കവിത വായിക്കുകയാണെന്ന്.
പ്രാർത്ഥിക്കുകയാണെന്നായിരുന്നു അവർ വിചാരിച്ചത്.

എങ്കിലും
വളരെ ചിലപ്പോൾ
നമ്മുടെ ആത്മാവ് നന്നായി കുറയുമ്പോൾ
ആരോടെങ്കിലും മനുഷ്യപ്പേ ചെയ്യാൻ ആവശ്യപ്പെടാൻ
നമുക്കൊരു ആപ്പ് വേണം.
അത് ഡൗൺലോഡ് ചെയ്യുന്നതിനെയാണ്
കവിത എന്ന് പറയുന്നത്.


No comments:

Post a Comment