Saturday, May 28, 2016

മണ്‍ചെരാത് / ജി. ശങ്കരക്കുറുപ്പ്‌



ഉടഞ്ഞാലുടഞ്ഞോട്ടെ,-
യെന്‍റെ മണ്‍ചെരാതിതു
തുടച്ചു തിരിവെയ്ക്കും
കനിവിന്‍റെ കൈതട്ടി.
കരി പറ്റിയിട്ടുണ്ട്
പാടു വീണിട്ടുണ്ടിതി-
ലെരിനിശ്വാസങ്ങളാല്‍
പുകയും ജാഢ്യങ്ങളാല്‍
നടുങ്ങിത്തെറിക്കുന്ന
സന്നിഗ്ദ്ധസന്ദര്‍ഭങ്ങള്‍
പടര്‍ന്നു കത്തിക്കെടാന്‍
പോകുന്ന നിമേഷങ്ങള്‍.
എണ്ണിയാലറുതിയി-
ല്ലെന്നാലുമപ്പോള്‍ വ-
ന്നെണ്ണ പാര്‍ന്നുമെന്‍
കരി തട്ടിയും തിരി നീട്ടി
മുന്‍പിലത്തേക്കാള്‍ വെട്ടം
മുന്‍പിലത്തേക്കാള്‍ നോട്ട-
മന്‍പില്‍ത്തന്നരുളുന്നു-
ണ്ടൊരനുഗ്രഹഹസ്തം.
ഉടഞ്ഞാലുടഞ്ഞോട്ടെ,-
യെന്‍റെ മണ്‍ചെരാതിതു
തുടച്ചു കൊളുത്തുന്ന
കനിവിന്‍റെ കൈ തട്ടി.
വരുന്നു പ്രാതസ്സായം-
സന്ധ്യകള്‍,എന്താശ്ചര്യം
ഒരു മണ്‍വിളക്കിന്‍റെ-
യഭിവാദനം തേടി!
ആരലങ്കരിക്കുന്നു
തന്‍ സൗധമൊരായിരം
താരകമണിക്കതിര്‍-
വിളക്കാല്‍,ആ സ്വൈരിണി
കരിപറ്റിയെണ്ണയ്ക്കു
ദാഹിക്കുമീ മണ്‍ചുണ്ടി-
ലെരിയും തിരികൂടി-
യെന്തിനു കൊളുത്തുന്നു!
ഒരു കൗതുകത്തിന്നു മാത്രമായേക്കാം.,
ഗര്‍വ്വിക്കരുതാത്ത ഞാന്‍
ഗര്‍വ്വിക്കുന്നിതീദ്ദയാവായ്പാല്‍.
------------------------------------------

No comments:

Post a Comment