Tuesday, May 17, 2016

രണ്ടു കാശിയാത്രക്കാർ ! / കണിമോള്‍ .


വാതിലി,ലൂഴം കാത്തു
നാമിരിക്കയാണിപ്പോൾ
കൂടെയുണ്ടനേകം പേർ
മുഖമില്ലവർക്കൊന്നും

കാത്തിരിപ്പിലും മടു-
പ്പില്ല കൈകളിൽ നമ്മ-
ളാറ്റുനോറ്റുണ്ടായൊരീ
യാന്ത്രികനിരിപ്പല്ലോ.
കണ്ണുകളിതിൽ കോർത്തു
കയറാൽ ബന്ധിക്കുന്നു,
ചുണ്ടുകളതിൻ പൂത-
നാമൃതം ചുരണ്ടുന്നു.
വിശപ്പും ദാഹങ്ങളു
മില്ലാതൃപ്തരായിതിൽ
നുരയ്ക്കും പുഴുക്കളെ
നാമുരുക്കഴിക്കുന്നു
വാതിലിൽ വന്നിട്ടാരോ
നിന്റെ പേർ തിരക്കുന്നു
ദൂരെ നിന്നാരാനപ്പോ-
ളെന്നെയും വിളിക്കുന്നു
ഇനിയും തമ്മിൽ, നമ്മ
ളാരെന്നു പറഞ്ഞീല
(പിരിയും മുമ്പേ വെറും
കുശലം തിരക്കീ ഞാൻ )
തമ്മി,ലൊക്കെയും പങ്കു
വെച്ചവരെങ്കിൽ ക്കൂടി
എന്തു നമ്മുടെ പേരെ-
ന്നിനിയും പറഞ്ഞീല
അടയാൻ തുടങ്ങുന്നു
വാതിലും, അതിൻമുമ്പ്‌
പറയാനാവുന്നീലേ
നിന്റെയൂ,രാളും, പേരും
പേരിനും പിന്നിൽപ്പടർ
ന്നൊഴുകും ദേശത്തിന്റെ
വേരുകളേതോ കടൽ
ക്കരയിൽ മുറിഞ്ഞതും,
പാഴിലമൂടിപ്പോയ
കണ്ടിലൂടിഴഞ്ഞെത്തി
പാമ്പുകൾ തലച്ചോറിൻ
സെൽഫിയിൽത്തെളിഞ്ഞതും,
പേരിലെന്തിരിക്കുന്നു,
പറയും പത്തായവും
പോലെ നാം അന്യാധീന-
പ്പെട്ട വാക്കുകൾ മാത്രം.
---------------------------

No comments:

Post a Comment