Thursday, May 5, 2016

തൂക്കുപാലം / ജിത്തു തമ്പുരാൻ


ഇരട്ട ജനിച്ച പെങ്ങൾക്കൊപ്പം
തൂക്കുപാലത്തിൽ
നിൽക്കുമ്പോൾ
ഓർമ്മകളെ ഊഞ്ഞാലാട്ടാൻ
ഓടിത്തുള്ളി വരും കാറ്റ്....
പുളിങ്കുരു നിരക്കുമ്പോൾ
മണ്ണു വാരിയെറിഞ്ഞോളേ
വളപ്പൊട്ടു -
കൊണ്ടെന്റുള്ളം കൈ
മുറിച്ചൊരു പോക്കിരീ...
കളിവീട്ടിൽ മാമ്പൂവിൻ
കറി വിളമ്പിയൊരുച്ചയിൽ
നാട്ടുമാങ്ങാച്ചാറു പാറ്റി
കണ്ണെരിയിച്ച കുമ്പാരീ...
കാലം നിന്നെ വളർത്തീട്ടൊരു
വലിയ പെണ്ണായ് തീർത്തതും
മൂക്കൊലിപ്പിൻ പുഴ വറ്റിച്ചു
കവിളിൽ പൂക്കാലം തന്നതും
പുഴക്കരയിൽ നായ്ക്കരിമ്പിൻ
തണ്ടു തലയാട്ടി നിന്നതും
മറന്നേ പോയ്
എനിക്കപ്പോൾ
അംഗനവാടി പ്രായമായ്
നിന്നെയോരോ തവണയും
കണ്ടുമുട്ടുന്ന നേരത്ത്
ഉളളിനുള്ളിലെ
കുന്നിമണിയുടെ
ചെപ്പുടഞ്ഞേ
ചിതറുന്നു !!!
ഇരട്ട ജനിച്ച പെങ്ങൾക്കൊപ്പം
തുമ്പിയായിപ്പറക്കുമ്പോൾ
ജീവിതത്തിന്റെ തൂക്കുപാലത്തിൽ
ചോന്ന പനിനീരു പെയ്യുന്നു...

--------------------------------------

No comments:

Post a Comment