Tuesday, May 10, 2016

മേൽപ്പോട്ടൊഴുകിയ പുഴ /കളത്തറ ഗോപന്‍


മടുത്തു ഇനി വയ്യ,
എത്രകാലമിങ്ങനെ ശുദ്ധത നടിക്കും.
പുഴ ഉറവയിലൂടെ
തിരിച്ചു പോകാൻ ആഗ്രഹിച്ചു.
പക്ഷേ എങ്ങനെ പോകും.
മീനുകളില്ലാതെ
ഭൂമിയെല്ലാം അരിച്ചരിച്ച്‌
ഏറ്റവും ശുദ്ധമായ്‌ മാത്രമേ
സ്വീകരിക്കൂ.

പുഴയിലെ വെള്ളം
ഓരോ രാത്രിയിലും
ആരുടെയും ശ്രദ്ധയിൽ പെടാതെ
അൽപ്പാൽപ്പമായ്‌
കുറഞ്ഞു വന്നു.
ഉറവയുടെ മുഖത്തുവച്ച്‌
മീനുകൾ തടയപ്പെട്ടു,
മറ്റു മാലിന്യങ്ങളും.
പണ്ടു കാണാതായ
കുട്ടിയുടേതടക്കം പലരുടെയും
അസ്ഥികൂടങ്ങളും.
ഇപ്പോൾ പുഴയൊഴുകിയിരുന്ന
സ്ഥലത്ത്‌ കുട്ടികൾ
ക്രിക്കറ്റ്‌ കളിക്കുന്നു.
അത്ഭുതമെന്തെന്നോ!
ഉറവയുള്ള ഭാഗത്ത്‌
ഭയങ്കര പച്ചപ്പ്‌, കാറ്റടിച്ചാൽ
ഷവറിൽ നിന്നെന്ന പോലെ വെള്ളം.
പുല്ലിന്റെ തണ്ടൊടിച്ചാൽ
പൈപ്പിന്റെ ടാപ്പിൽ
നിന്നെന്നപോലെ വെള്ളം.
എല്ലാ മരങ്ങളിലും
ഇളതും മുറ്റിപ്പഴുത്തതുമായ
കായ്‌ കനികൾ.
എല്ലാത്തിനും മഴത്തുള്ളിയുടെ രൂപം;
വിത്തിനു മീനുകളുടെയും.
-----------------------------------------

No comments:

Post a Comment