Monday, June 13, 2016

രണ്ടു പെണ്കുട്ടികൾ / വീരാന്‍കുട്ടി


ക്ലാസ്സിൽ ഒരേബെഞ്ചിൽ
അത്രയടുപ്പത്തിൽ
ഒട്ടിയിരുന്നിട്ടുകൂടി
മിണ്ടിയതിന്നു നീ കേസുപിടിപ്പിച്ച്
തല്ലു വാങ്ങിത്തന്നിരുന്നു.

നാലിലെ കൊല്ലപ്പരീക്ഷയ്ക്ക് ഉത്തരം
നോക്കിയിടാൻ കഴിയാഞ്ഞ-
ദേഷ്യം നഖത്തിൻ തിണർപ്പുകളായെന്റെ
ദേഹത്ത് പൊങ്ങിയിരുന്നു
പച്ച അരിപ്പുളി
പൊട്ടിച്ചതിൻ തരി
ഉപ്പു പുരട്ടിയൊറ്റയ്ക്ക്
എന്നെ നോക്കിക്കൊണ്ട് തിന്നു തീർക്കാൻ
നിനക്കെന്തു രസമായിരുന്നു.
ഉച്ചയ്ക്ക് എന്നെയുംകൂട്ടി രഹസ്യമായ്
പച്ച നോട്ബുക്കു തുറന്ന്
പൌഡറെടുത്തു മുഖത്തു വാരിത്തേച്ച്
എങ്ങിനെയെന്നു കുഴഞ്ഞ്
എന്റെ കറുപ്പിനെ വീണ്ടും കറുപ്പിച്ച
നിന്റെ കുറുമ്പാരറിഞ്ഞു?
റബ്ബറു വാങ്ങുവാൻ വച്ച പണംകൊണ്ട്
കോലൈസു വാങ്ങിയീമ്പുമ്പോൾ
തട്ടിപ്പറിച്ചോടി ദൂരെപ്പോയ് തിന്നെന്നെ
കണ്ണിറുക്കി കരയിച്ചു!
ക്ലാസ്സു വിട്ടെന്നെയുംകൂട്ടി നീ പിന്നിലെ
കുന്നിൻവഴിയേ നടന്ന്
കുത്തനെ നിൽക്കുന്ന പാറയിൽ അള്ളി-
പ്പിടിച്ചു വലിഞ്ഞുകയറി
നുള്ളിക്കായ് തിന്നു,കളിച്ചു പതുക്കനെ
കൂട്ടായിരുട്ടുമണഞ്ഞു.
താഴെയിറങ്ങുവാനാകാതെ ഞാൻ കര-
ഞ്ഞാകെ വിറച്ചുനിൽക്കുമ്പോൾ
കണ്ണൂ തുറിച്ചു മുടിയഴിച്ചിട്ടു നീ
എന്നെ വിഴുങ്ങുവാൻ വന്നു!
പേടിച്ചു ഞാൻ നിന്നെ ഉന്തിയിട്ടാകയാൽ
എത്ര കാലം നീ കിടന്നു
എങ്കിലും കാരണം ചോദിച്ചവരോട്
താനേ മറിഞ്ഞു വീണെന്ന്
കള്ളം പറഞ്ഞു നീ
എന്നോടു കാട്ടിയ
സ്നേഹത്തിലെന്തായിരുന്നു?
(  പഴയ കടലാസുകൾക്കിടയിൽനിന്നും ഇന്ന് കിട്ടിയത്.പണ്ടെപ്പോഴോ‍ എഴുതിയതാണ്. ആദ്യമായി എഫ് ബിയിലൂ‍ൂടെ വെളിച്ചം കാണുന്നു.)

No comments:

Post a Comment