Saturday, November 5, 2016

നഗ്നത എന്ന നിലയിലും വിലാസം എന്ന നിലയിലും..... / ബൈജു മണിയങ്കാല


ശൈത്യമാണ്
ഒരു പരിചയക്കാരൻ
വന്ന്
ഒരു ഉടുപ്പ് കടം ചോദിയ്ക്കുന്ന
ലാഘവത്തോടെ
ഒട്ടും പരിചയവുമില്ലാത്ത
മടുപ്പു വന്ന്
ഒരപരിചിതന്റെ
മേൽവിലാസം
കടം ചോദിയ്ക്കുന്നു
പലർക്കും അറിയില്ലായിരിക്കും
ഒരു ദിവസത്തേയ്ക്കിടാൻ
രണ്ട് പരിചയക്കാർക്കിടയിൽ
പണ്ട്
ഇല്ലായ്മ കൊണ്ട്
കടമായി ചോദിച്ചിരുന്ന
പുത്തനുടുപ്പുകളുടെ ഉപമകൾ.
നിലവിലെ അവസ്ഥയിൽ
അപരിചിതർക്കിടയിൽ
ഒരു കോട്ടുവാ കഴിഞ്ഞാൽ
ലഘുവായിട്ട്
ചോദിയ്ക്കുവാൻ
മേൽവിലാസത്തേക്കാൾ
ലളിതമായി
എന്താണുള്ളത്?
ശൈത്യകാലത്ത്
മരങ്ങളിൽ നിൽക്കുന്ന
ഇലകളല്ലാതെ?
ഇല എന്ന നിലയിൽ
പച്ച
എക്കാലത്തും
മറ്റു നിറങ്ങൾക്ക് ചികിത്സിക്കുന്ന
മരുന്നാകണം
ചന്ദ്രനെന്ന നിലയിൽ
സംശയമുള്ളവർക്ക്
വിശദീകരണത്തിനായി
വെളിച്ചത്തിന് പുറത്ത്
കുറിച്ച് നൽകുന്നതാവും
നിലാവ്
സൗജന്യമായി കിട്ടേണ്ട മരുന്നുകൾ
വെളിയിൽ നിന്ന് വാങ്ങിയ്ക്കുവാൻ
എഴുതി കൊടുക്കുന്നത് പോലെ
കാഴ്ചയ്ക്കപ്പുറം
കാണാത്ത നിറങ്ങൾ
ബ്രാക്കറ്റിൽ കുറിച്ചു
കൊടുക്കുന്നുണ്ടാവും
ചിത്രങ്ങൾ
രാത്രിയാണെങ്കിൽ
ഇരുട്ടുണ്ടാവും..
രാത്രിയല്ലെങ്കിൽ
ഇരുട്ടിന് വേണ്ട ചേരുവകളുണ്ടാവും
അത്തരുണത്തിൽ
രാത്രിയ്ക്കും പകലിനുമിടയിൽ
ഞാനെന്റെ
ഏറ്റവും പുതിയ കവിതയുടെ
പൂർത്തിയാകാത്ത വരികൾ
മേൽവിലാസമായി
പറഞ്ഞു കൊടുക്കുന്നു
തീ പിടിച്ച കടലാസിൽ
നഗ്നത മറച്ച്
മടുപ്പിന്റെ കൂടെ
നടന്നു പോകുന്ന
എന്റെ കവിതയിലെ
അപൂർണ്ണമായ വരികൾ
തീ പിടിയ്ക്കുന്നതിന് മുമ്പ്
ആ കടലാസിൽ
മുറിയുടെ മൂല കൊണ്ട്
എന്റെ നഗ്നത ഒപ്പിട്ടിരുന്നതോർമ്മയുണ്ട്
ഇരുട്ട് കൊണ്ടുണ്ടാക്കിയ
ചങ്ങല കിലുക്കങ്ങൾ
ചിത്രങ്ങൾ വരച്ചിരുന്നതോർമ്മയുണ്ട്.
പലർക്കുമറിയില്ല,
എനിക്കുമറിയില്ലായിരുന്നു,
ഉടൽ എന്നത്
നഗ്നതയ്ക്ക് പുറത്ത്,
വാടകയ്ക്കെടുക്കുന്ന
സൗഭാഗ്യങ്ങൾ പോലെ
ഓരോദിവസവും
ഉറക്കം
ഉയിരോളം
നറുക്കെടുക്കുന്ന
ഭാഗ്യക്കുറിയാണെന്ന്
ലൈംഗികത മാത്രം
സമ്പത്തായുള്ള ഒരു മനുഷ്യന്
നഗ്നത എന്നത്
പുറമേ പറഞ്ഞു കൊടുക്കേണ്ട
താൽക്കാലിക മേൽവിലാസമാണെന്നിരിയ്ക്കെ,
ഒരേ സമയം
മരണം
പരിചയക്കാർക്കിടയിൽ
നഗനതയും
അപരിചിതർക്കിടയിൽ
മേൽവിലാസവുമാകുന്ന തെരുവിൽ,
സ്ഥിരമായ മേൽവിലാസം
എന്ന നിലയിൽ
അപരിചിതനിൽ നിന്ന്
മരണം
ഞാനൊളിച്ചു വെച്ചതെന്തിനാവോ?
----------------------------------------------

No comments:

Post a Comment