Tuesday, November 1, 2016

തങ്കമണി / ജയശങ്കര്‍.എ.എസ്.അറയ്ക്കല്‍


പൂതിയൊന്നും ബാക്കിയാക്കാണ്ടാന്ന്
തങ്കമണി ചത്തേന്ന്
വിവരമറിഞ്ഞ് വീട്ടിലെത്ത്യോരോടായി
പതം പറഞ്ഞ് കരയുന്നേന്‍റെടേല്‍
ഓള്‍ടെ അമ്മ കുഞ്ഞായേട്ത്തി
വെളിപ്പെട്ടുകൊണ്ടേയിരുന്നു.

തങ്കമണിയെ മംഗലം കഴിക്കാന്‍
ആര്‍ത്തിയായി നടന്ന
അമ്മാളുവേടത്തിയുടെ മൂത്തമോന്‍
കുഞ്ഞിക്കോരന്‍,
തങ്കമനമറിഞ്ഞ
കൂട്ടുകാരി അച്ചാമ്മ,
പുഴക്കരയിലെ അലക്കുകൂട്ടത്തിലെ
പായാരം പറച്ചിലുകാര്‍
എല്ലാവരും
അകാല ദേഹവിയോഗത്തില്‍
പീഡിതമനോവിചാരങ്ങളാല്‍
മൌനമണിഞ്ഞു.
കേതക്കായ പറിക്കാന്‍
കാട്ടില്‍ പോയ തങ്കത്തെ
ചീങ്ങമരച്ചോട്ടില്‍
ചത്തു കിടക്കുന്ന കണ്ട്
അലറിക്കൂവി ആളെയറിയിച്ച
കുഞ്ഞാമന്റെ ഭാര്യ ഉച്ചിര
ബോധമില്ലാതെ
സ്വന്തം തിണ്ണയില്‍ കിടന്നു.
കുളിപ്പിക്കാനെടുത്തപ്പോ
വയസ്സിത്തള്ള നാണി
അടിവയറിലെ വലിപ്പം കണ്ട്
അന്തം വിട്ട് ചോദിച്ച ചോദ്യത്തിന്‍റെ
ഉത്തരം തന്നെ അപ്പോഴും
തങ്കമണിയുടെ അമ്മ
വെളിപ്പെട്ടുകൊണ്ടേയിരുന്നു.
' പൂതിയൊന്നും ബാക്കിയാക്കാണ്ടാന്നോള് '
-------------------------------------------------

No comments:

Post a Comment