Tuesday, November 1, 2016

സോളമൻ / കൽപ്പറ്റ നാരായണൻ


ഇറവെള്ളം
തുള്ളിതുള്ളിയായിറ്റു വീഴുന്ന നാദം
കേട്ടുമതിയാവാത്ത നാൾ വരും.
മടിയിൽക്കിടക്കുന്ന നിൻറെ നെറ്റിത്തടം
വായിച്ചിട്ടു വായിച്ചിട്ടും തീരാത്ത നാൾ.
പൂവൻ പിടയോട്
പുലരാൻ എത്ര നേരമുണ്ട് എന്നു ചോദിക്കുന്നത്
ഇല ഇലയുടെ ചെവിട്ടിൽ മന്ത്രിക്കുന്നത്
വേരുകൾ പുതപ്പിനടിയിൽ അടക്കം പയുന്നത്
മീൻ മുകളിലേക്കു വന്ന്
കൂട്ടുകാരനെ മുട്ടിയുരുമ്മിപ്പറഞ്ഞ നേരമ്പോക്ക്
കുമിളകളായി ഉയരുന്നത്
കിളി അടുത്ത മരത്തിലെ കിളിയോട് വിളിച്ചു
ചോദിക്കുന്നത്
മരം കോട്ടുവായിടുന്നത്
കേൾക്കാവുന്ന നാൾ
അതിനു തലേന്ന്
സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്
ദൈവമെന്നോടു ചോദിക്കും;
സോളമാ നിനക്കെന്തു വേണം
സൗന്ദര്യം, ശക്തി, സമ്പത്ത്, രാജ്യം?
ഞാൻ പറയും
എനിക്കതൊന്നും വേണ്ട
എഴുതാത്തത് വായിക്കാനുള്ള
പറയാത്തത് കേൾക്കാനുള്ള ത്രാണി മതി.
സ്വന്തം ശേഷി പാതിയായിക്കുറഞ്ഞതിലുള്ള
നിരാശയോടെ ദൈവം അർദ്ധസമ്മതം മൂളും
മുപ്പതാണ്ടത്തെ ഉറക്കം വിട്ട്
ഞാനുണരും.
--------------------------------------------------

No comments:

Post a Comment