Saturday, September 3, 2016

കാൺമാനില്ല / ബൈജു മണിയങ്കാല


ഇതിലും നല്ലൊരു ആകാശം
കാണാതെ പോകുന്നതിന് മുമ്പ്
മരങ്ങൾക്ക്
ഉണ്ടായിരുന്നിരിയ്ക്കണം

വിരസമായ പുതിയ ആകാശം
കണ്ട് മടുത്തിട്ടാവണം
തണലുകളോട് പിണങ്ങി
അകലങ്ങളിലേയ്ക്ക്
നടന്നു പോകാൻ
മരങ്ങൾ
ആഗ്രഹിച്ചത്
കാലം മായ്ക്കാൻ ശ്രമിച്ച
ആ കാലടികൾ
അതേ മരങ്ങളിൽ
ഇലകളായി ഇപ്പോൾ
പിടിച്ചിട്ടുണ്ട്
ഉയരങ്ങളിലേയ്ക്ക് മാത്രം
നടന്നു പോകാൻ
പാകത്തിന്
വേരുകൾ അത് തിരഞ്ഞ്
പിടിച്ചു
മായുന്നതിന് മുമ്പ്
ചില്ലകളിൽ
തിരികെ
തൂക്കിയിടുന്നതാവാം!
ചിലയ്ക്കുന്നതിന് മുമ്പ്
കിളികളുടെ
പേരെഴുതി വെയ്ക്കുന്ന
ഇലകൾ
കാറ്റ് വരുമ്പോൾ അത്
പറഞ്ഞു കൊടുക്കുമെന്ന്
ഭയന്ന്
ചില്ലകൾ കുലുക്കി
ഇലകൾ
പൊഴിച്ചു കളയുന്നുണ്ട്;
കിളികൾ
പറക്കുന്നതിനിടയിൽ
ചിറകിൽ നിന്നും കൊഴിയുന്ന തൂവലുകൾ
അതറിഞ്ഞ് കാറ്റ്
പക്ഷികൾക്ക്
ശിക്ഷയായ് കൊടുക്കുന്നതാവാം
അനന്തമായ വേരിന്റെയറ്റത്ത്
ഒരു തുള്ളി വെള്ളത്തിന്റെ
ശിൽപം കൊത്തി
മഴ തളർന്നിരിയ്ക്കുന്നു
ഇതിനിടയിൽ
ഇതൊന്നും ശ്രദ്ധിക്കാതെ
മരക്കൊമ്പിൽ
ഇലയനക്കങ്ങൾ കൊണ്ട്
കാറ്റ് പണിഞ്ഞു കൊണ്ടിരുന്ന
അപ്പൂപ്പന്താടിയെ
പണികഴിഞ്ഞ കാറ്റിനോടൊപ്പം തന്നെ
കാണാതെപോയിട്ടുണ്ട്.......
-------------------------------------------

No comments:

Post a Comment