Wednesday, August 10, 2016

ചെമ്പരത്തി / തിരുനല്ലൂര്‍ കരുണാകരന്‍


കാണുകെന്റെയീ കൊച്ചുപൂന്തോപ്പിൽ
ചേണുലാവും ചെടികളുണ്ടേറെ

നല്ല മണ്ണിന്റെ വർണ്ണഗന്ധങ്ങൾ
നൽകി നമ്മളെ സൽക്കരിക്കുന്നോർ.
മുൻപിൽ നീളവേ വേലിയിൽ പൂക്കും
ചെമ്പരത്തികൾ കാവൽ നിൽക്കുന്നു.
ഇല്ല പൂക്കൾക്കു വർണ്ണവൈവിധ്യം
ഇല്ല മാദകമായ സൗരഭ്യം.
എങ്കിലും തെഴുത്തെപ്പൊഴും നിൽക്കും
ചെമ്പരത്തിയോടാണെനിക്കിഷ്ടം.
ആവതും സ്വച്ഛമായ്‌ കടുംചോപ്പാം
പൂവതിന്റെ ഹൃദയമാകുന്നു
ശാഖകൾക്കെഴും മേദുരശ്യാമ-
ചാരുതയതിൻ ശീലമാകുന്നു
വേനലെത്രമേൽ തീ ചൊരിഞ്ഞാലും
ഗ്ലാനിയെന്യേ തഴച്ചു നിൽക്കുന്നു.
നാടുലയവേ കാറ്റടിച്ചാലും
ചോടിളകാതുറച്ചു നിൽക്കുന്നു.
കാർമുകിലിൻ കനിവിനു വേണ്ടി-
ക്കാതരസ്വരം കേഴുമാറില്ല.
മണ്ണു നൽകുമുറപ്പിനോടല്ലാ-
തൊന്നിനോടും കടപ്പെടുന്നില്ല.
ഇപ്രകാരമധൃഷ്യമായ്‌ നിൽക്കും
ചെമ്പരത്തിയോടാണെനിക്കിഷ്ടം.
-----------------------------------------

 

No comments:

Post a Comment