Friday, July 17, 2020

......../വിപിത

നാട്ടിൽ കല്യാണമായിരുന്നു. 
ബിരിയാണിക്കല്യാണം എനിക്ക് ഒത്തിരി ഇഷ്ടമാണ്. 

ആകെ കൂടി ചിക്കൻ കാല് കിട്ടുന്നത് 
കല്യണത്തിനാണ്. 

എരിവിനൊന്നും നാക്ക് തോക്കൂല്ല. 

രുചിച്ചു രുചിച്ചു, കൊതിച്ചു കൊതിച്ചു ഞാൻ 
തീറ്റ പതിയെയാക്കും. 

പതിമൂന്നാന്തി കല്യാണത്തിന് 
പോകുന്നെ ഞാനിപ്പോഴേ 
കിനാവ് കണ്ടു.

പെട്ടെന്നമ്മച്ചി നല്ല കുപ്പായമില്ലാതെങ്ങനെ കല്യാണത്തിന് പോകുമെന്ന് ചുണ്ട് മലർത്തി. 

ആകെയുള്ളതൊന്ന് കരിമൻ തല്ലി. 

അതിട്ടു പോയാൽ പള പള മിന്നുന്ന കുപ്പായക്കൂട്ടത്തിൽ ഞാൻ ഒറ്റയ്ക്കാവുമെന്ന്  അമ്മച്ചീ. 

സരളാമ്മേടടുത്തൂന്ന് അമ്മൂന്റെ കുപ്പായം മേടിക്കാം. 

അമ്മച്ചി പറഞ്ഞൊടനെ, 
ചെരുപ്പില്ലാണ്ട് ഞാൻ ഒറ്റ ഓട്ടം വച്ചു. 

കല്ല് പൊത്തു, ചാണാൻ ചവിട്ടി, 
അട്ടയെ ചമ്മന്തിയാക്കി. 

സരളമ്മയോട് ഒറ്റ ശ്വാസത്തിൽ 
കാര്യം പറഞ്ഞു. 

എല്ലാം ഉഷാറ്. 

ഒരു മഞ്ഞ കുപ്പായമാരുന്നു. 
ഇച്ചിരി നൂല് വിട്ടിട്ടൊണ്ട്. 

അവിടവിടെ നിറം പിടിച്ചിട്ടൊണ്ട്. 

സാരമില്ല. 

കാണാൻ കൊള്ളാം. 

എന്റെ കുപ്പായത്തേക്കാൾ ഭംഗീണ്ട്. 

2.

പതിമൂന്നാന്തി ഞാൻ വീട്ടിലെ പൂവനെ 
തോപ്പിച്ചുണർന്നു. 

കുളിച്ചു, എനിക്ക് തണുത്തതേയില്ല. 

അമ്മച്ചി എന്റെ കണ്ണെഴുതി. 

അമ്മച്ചീന്റെ സിന്ദൂരപ്പൊട്ടീന്ന് 
എനിക്കും കുത്തിയൊന്ന്. 

ഒരു റോസാപൂ ചെവിക്കടുത്തായി 
വച്ചു. 

അമ്മ ഓയിൽ സാരീ ഉടുത്തു. 

ഞങ്ങൾ പൊറപ്പെട്ടു. 

മണവാട്ടിക്ക് എന്തോരം പൊന്നാ.

കുപ്പായത്തിനെന്തൊരു മിനുപ്പ്. 

എല്ലാർക്കും ഉഗ്രൻ കുപ്പായം. 

സ്വർഗ്ഗത്തിന്റെ ഒരു തുണ്ട് താഴേക്ക് 
വീണെന്ന് തോന്നിപോയി. 

നിനക്കാതെ പക്ഷെ ഒന്നുണ്ടായി. 

അമ്മു ഓടി വന്നു. 

സീതേം മാലൂം ഷീബേം കാർത്തുവും, 
പിന്നമ്മമാർ, അമ്മാവന്മാർ, സകലരുമുണ്ട്. 

അമ്മു എന്റെ കുപ്പായത്തിലോട്ട് കടുപ്പിച്ചു നോക്കി. 

ഒറ്റ ചിരിയിൽ, ഞാൻ സ്വർഗ്ഗത്തീന്ന് ഒറ്റയടിക്ക്, 
നരകത്തിലെ തിളച്ച എണ്ണയിൽ വീണു. 

അയ്യേ! ഞങ്ങടെ വീട്ടിലെ ടി വി  തൊടയ്ക്കുന്ന 
എന്റെ പഴേ കുപ്പായം. 

ചിരി മുഴങ്ങി. 

സരളാമ്മയുടെ മുഖം മങ്ങി. 

എന്റമ്മച്ചി കണ്ണ് നെറച്ചു.

ഞാൻ നിവർന്നു നോക്കിയില്ല. 

ഉണ്ണാനിരിക്കുമ്പോൾ 
കണ്ണീരു കാരണം ബിരിയാണി കണ്ണിൽ 
നിന്ന് മറഞ്ഞു. 

എന്റെ നാവ് രുചിച്ചതേയില്ല. 

കോഴിക്കാല് ഞാൻ തൊട്ടതേയില്ല. 

പിന്നൊരിക്കലും ബിരിയാണി എന്നെ 
കൊതിപ്പിച്ചതേയില്ല.

No comments:

Post a Comment