Friday, July 3, 2020

കിളിത്തൂവൽ/ഒ.എൻ.വി.കുറുപ്പ്

മുറ്റത്തുലാത്തുമ്പോളെന്‍ മുന്നിലായൊരു

പക്ഷിതന്‍ തൂവല്‍ പറന്നുവീണു.

കാറ്റിന്നലകളിലാലോലമാടിയാ-

ക്കാണാക്കിളിതന്‍ കിളുന്നു തൂവല്‍

താണുതാണങ്ങനെ പാറിവീണു മെല്ലെ;

ഞാനതെടുത്തു തലോടി നിന്നു.

പൂവുപോല്‍, പൂവിളം പട്ടുപോലുള്ളൊരാ-

ത്തൂവലില്‍ത്തന്നെ ഞാന്‍ നോക്കിനിന്നു.

ഏതു കിളിതന്‍ ചിറകൊളിയില്‍ നിന്നു-

മേതുമീത്തുള്ളിയിങ്ങിറ്റുവീണു!

ഏതൊരു പൂമരക്കൊമ്പിലേക്കിന്നുചേ-

ക്കേറുവാനാപ്പക്ഷി പോയിരിക്കാം!

ഇല്ലറിയില്ലെനിക്കൊന്നുമേ; ഞാനതെന്‍

ചില്ലലമാരയില്‍ കൊണ്ടുവച്ചു.

എന്നുമുണര്‍ന്നു ഞാനുമ്മറത്തെത്തുമ്പോള്‍,

എന്നെയതാര്‍ദ്രമായ് നോക്കുംപോലെ!

എന്റെ മനസ്സൊരു പൂമരമാകും പോല്‍!

ഏതോ കിളിയതില്‍ പാടുംപോലെ!

No comments:

Post a Comment