Saturday, July 29, 2017

മഞ്ഞുകാലമേ ,നിനക്ക് തീ കായുവാൻ / സെറീന


ആരും തൊട്ടോമനിക്കാത്തൊരു ജീവി
മണ്ണിനടിയിലേക്കതിന്റെ
കനി തുരന്നെത്തുമ്പോലെ 
വേരു പടർന്നൊരു കരച്ചിൽ
കുഴിച്ചു ഞാനാ വാക്കിലെത്തുന്നു.
കത്തിച്ച ടോർച്ചിൽ കൈവെള്ളയമർത്തി
ചുകന്നോരുള്ള് കാട്ടിത്തരുമ്പോലെ
വെട്ടമായും
അന്തമില്ലാത്തയാഴത്തിലേക്കു
പ്രതിധ്വനിക്കുന്ന പേരായും
പുലർജ്ജലം പോലെ മരണം
കഴുകിയെടുത്ത മുഖമായും
എവിടേയ്ക്കു പോയാലുമൊപ്പമെത്തുന്നത്.
നാലു ദിക്കിലേയ്ക്കും
ഒരേ സമയം പച്ച തെളിയുമ്പോൾ
ഒരുമിച്ചു കുതിയ്ക്കുന്നു
ഒടുക്കത്തെ വണ്ടികൾ.
തിരക്കുകളിൽ നിന്നെല്ലാം വിരമിച്ചൊരാൾ
മുറിച്ചു കടക്കുന്നു,
തെറ്റിയ വാക്ക് പോലെ
കറുത്ത താളിൽ മാഞ്ഞു പോവുന്നു .
അകത്തും പുറത്തുമില്ലാതെ
ഒരു സൂചിക്കുഴയോളം വട്ടത്തിൽ
ആകാശവും കടലുമൊളിപ്പിച്ചവൾ
നെഞ്ചിടിപ്പിന് മീതെ വലം കൈ ചേർത്തു
എനിക്കു ഞാനുണ്ടെന്നറിയുന്നു .
ഒരു വിരലാൽ മറുവിരൽ കൂട്ടിപ്പിടിയ്ക്കുന്നു .
മറുപടിയെന്നെഴുതുമ്പോൾ
മരണമെന്ന് തെറ്റി വായിക്കും
മഞ്ഞുകാലമേ, തീ കായുവാൻ
നീയെടുത്തുകൊള്ളൂ ,
ഭൂമിയിലേറ്റവും പൊള്ളുന്ന വാക്ക്,
തനിച്ചെന്ന കൊള്ളി . 
----------------------------------------------------------------------

No comments:

Post a Comment