Saturday, July 29, 2017

ശുഭപ്രതീക്ഷാഭരിതമായ ഒരു ഭ്രാന്തന്‍ സ്വപ്നം / നിരഞ്ജൻ T G


കയ്പില്ലാത്തതെന്ന്
ഒരു കിളി മധുരിച്ചുപാടുന്ന
കാഞ്ഞിരമരത്തില്‍ നിന്ന്
കൊളുത്തുപൊട്ടിവന്ന
കവിതയുടെ കാല്‍ച്ചങ്ങല
മുറിവുനീറ്റങ്ങളില്‍ ഇഴയുമ്പോഴും
കിലുങ്ങുന്നതു കേള്‍ക്കും
കട്ടുറുമ്പുകളെപ്പോലെ
സ്വപ്നത്തിലെ കറുത്ത സെക്കന്‍ഡുകള്‍
ഒന്നിനു പിറകേ ഒന്നായി
വരിയില്‍ നടന്നുപോകുന്നതു കാണും
എണ്ണിക്കൊണ്ടിരിക്കും
കല്ലുരുട്ടിക്കൊണ്ട്
പതിവായി കനം തൂങ്ങി
മല കയറിക്കൊണ്ടിരിക്കുന്ന ഹൃദയം
കിതച്ചുകിതച്ചുകൊണ്ട്
ലബ്ബെന്നും ഡബ്ബെന്നും മിടിക്കുന്നത്
ഇടത്തെന്നുള്ള വേദന
വലത്തെന്നുള്ള വേദനയോ
തിരിച്ചോ ആവുന്നതിലെ ആഹ്ളാദം
ഉടുക്കുകൊട്ടുന്നതാണെന്നൊക്കെ തോന്നും
മുകളിലെത്തും
കൈവിട്ടുകളയും
കൈകൊട്ടിച്ചിരിക്കും
ഉണരും..!
------------------------------------------------------------------

No comments:

Post a Comment