Saturday, July 29, 2017

ഞാൻ, വസന്തത്തിന്റെ ചുമട്ടുകാരി / ചിത്തിര കുസുമൻ


ഞാൻ ഒരു മുഴുവൻ കാട്‌
(വന്നു വീഴുന്നൊരു തീപ്പൊരിക്കും
ആളിക്കത്താനിടമില്ലാതിരിക്കരുത്‌)
എന്റെ ഉച്ചിയിൽ ചുവപ്പൻ പൂക്കളുടെ ഒരു പൂക്കൊട്ട
ഞാൻ വസന്തത്തിന്റെ ചുമട്ടുകാരി
അവിടെ നിന്ന് ഇടം വലം പിരിഞ്ഞ്‌
ആയിരം പിരിവള്ളികൾ.
ഞാൻ മുടിയിഴകൾ കൊണ്ട്‌ നാണം മറച്ചവൾ
എന്റെ കാട്ടു ഞരമ്പുകളിൽ ഉറവകൾ
പൊട്ടിയൊഴുകുന്ന ലഹരിച്ചാലുകൾ.
നാഗങ്ങളരഞ്ഞാണം
ഞാൻ കണ്ട്‌ ഞാൻ തന്നെ തീണ്ടുന്ന വിഷസർപ്പങ്ങൾ
എന്റെ ഇരുണ്ട പച്ച, അവസാനിക്കാത്തൊരാലിംഗനം
മണ്ണടരുകളിൽ ഫോസിലുകളായി ചിത്രങ്ങൾ
പൊഴിഞ്ഞു വീഴുന്നവ ചുംബനങ്ങൾ
ഗന്ധങ്ങൾ, നനഞ്ഞ ദേഹത്ത്‌
അടക്കിവെച്ചിരിക്കുന്ന വീർപ്പുമുട്ടലുകൾ
വെയിലിനെ അകം കാണിക്കാത്ത തണുപ്പ്‌.
തേരട്ടകൾ ഇഴഞ്ഞു നടക്കുന്ന കാൽ വണ്ണകൾ
ഞാൻ ശമിക്കാത്ത പ്രണയം, ഒരു കാടൻ വിശപ്പ്‌.
അതിന്റെ മേൽ ദിനം പ്രതി കായ്ക്കുന്ന സൂര്യൻ
തൊട്ടാൽ പൊള്ളുന്ന ചൂട്‌.
-----------------------------------------------------------------------------

No comments:

Post a Comment