Monday, May 22, 2017

പരിണാമം / ഗിരിജ പതേക്കര


കാട്ടിലാണു വേരുകളെന്ന്
കേട്ടിരിക്കാനിടയില്ല.
സഹ്യന്റെ പുത്രരാണു
പിതാമഹരെന്നും.
സ്വപ്നത്തിൽ പോലും
അതറിഞ്ഞിട്ടുണ്ടാവില്ല.
കൊടും മരങ്ങൾക്കിടയിലൂടെ
തെളിയുമാകാശത്തെ
കരിയിലകളുടെ സ്വകാര്യങ്ങളെ
കാട്ടരുവികളുടെ കിന്നാരങ്ങളെ
കാടിന്റെ ഗീതങ്ങളെ
ഇണയുടെ മദഗന്ധങ്ങളെ
ഇളമുളന്തണ്ടിന്റെ മധുരങ്ങളെ
മാനം മുട്ടും മരനിരകളെ
ഉടലിന്റെ വന്യതയെ
കരുത്തിന്റെ സാധ്യതയെ.
ഉണ്ടെങ്കിലെങ്ങിനെയാണു
ഒരിടുങ്ങിയ തൊഴുത്തിന്റെ
ഇരുണ്ട മൂലയിലേക്ക്‌
സ്വയം മായിച്ചുകളയാൻ
അതിനാവുക?
ഇപ്പോളത്‌
ചിന്നം വിളിക്കാറില്ല
മസ്തകമുയർത്തി
കൊമ്പുകുലുക്കാറുമില്ല.
കുനിഞ്ഞു നിന്ന് പുല്ലുതിന്നും
വല്ലപ്പോഴും
ദുർബലമായൊന്ന് മുക്രയിടും
മൂക്കുകയറിനു മെരുങ്ങിനിൽക്കും.
'എത്ര വലിയ പോത്ത്‌' എന്ന്
കാണുന്നവരൊക്കെ
അത്ഭുതപ്പെടാറുണ്ടിപ്പോൾ.
----------------------------------------------------

No comments:

Post a Comment