Thursday, April 27, 2017

മസാലദോശയുടെ മാതാവ് / പി . എൻ . ഗോപികൃഷ്ണൻ


ഹോട്ടലില്‍ ഞാന്‍
പതുക്കെ പറയുന്നു
"മസാലദോശ"
വിളമ്പുകാരന്‍
ഉച്ചത്തില്‍ കൂവുന്നു
" മസാലദോശേയ് യ് യ് "
ഞാന്‍ കല്പിച്ച
ദോശ എന്ന വാക്കിനെത്തന്നെയാണോ
അയാള്‍
പെരുപ്പിച്ചത്?
അല്ല.
ഞാന്‍ കല്പിച്ചത്
രുചിക്കാനുള്ള വാക്ക്.
അയാള്‍ പെരുക്കിയത്
വിളമ്പാനുള്ള വാക്ക്.
എനിക്കത് തീറ്റി
അയാള്‍ക്കത് വസ്തു.
ആ വാക്ക് പിടിച്ചെടുത്ത
പാചകക്കാരിയ്ക്ക്
അത്
വെന്തെരിയുന്ന വൃത്തം.
ഹോട്ടലുടമയ്ക്ക്
ഇടയ്ക്കിടെ വില കൂട്ടി
അളവുകുറച്ച്
വിറ്റഴിക്കേണ്ട ചരക്ക്.
ഹോട്ടലിന് ദൂരെ
ഉഴുന്നുപാടങ്ങള്‍ക്കും
ഉരുളക്കിഴങ്ങുപാടങ്ങള്‍ക്കും
ഇടയില്‍
ആ വാക്കിന്‍റെ വേര്.
അവിടെ നിന്ന്
എന്‍റെ നാക്കിലേയ്ക്ക്
ആ വാക്കിന് വഴിവെട്ടിയ
കാളവണ്ടികള്‍,ലോറികള്‍,
പാണ്ടികശാലകള്‍.
ഇങ്ങനെ
വ്യത്യസ്തമായ് വായിക്കപ്പെടാതെ
ഒരു വാക്കും
ചെയ്ത്താകില്ല.,എങ്കില്‍
മസാലദോശയുടെ മാതാവ്
ഇതില്‍ ആര്?
തീ പറഞ്ഞു:
ഞാനാണ്.
ഞാനാണ് ആ വാക്കിനെ
ചുട്ടെടുത്തത്.
അതിനും മുമ്പ്
ആ വാക്കിന്‍റെ ഡി.എന്‍.എ
ആ വാക്കിലില്ലായിരുന്നു.
തീ സൃഷ്ടിച്ചത്ര
ദൈവം സൃഷ്ടിച്ചിട്ടില്ല.
-------------------------------------------------

No comments:

Post a Comment