Thursday, March 9, 2017

നമ്മളന്യോന്യം പൊഴിയുന്നു / സെറീന


ഒറ്റയ്ക്കായിപ്പോയവരുടെ തമ്പുരാനേ,
മരുഭൂമിയിലെ പൊടിക്കാറ്റില്‍ 
വെള്ളക്കുപ്പായം വലിച്ചിഴച്ചു
കാലു വെന്തു,നടന്നു പോകുന്ന
നിന്നെയെനിക്കറിയാം,
മണൽത്തരി കാറ്റിലുയരുന്നതിനേക്കാൾ
മെല്ലെ നിന്റെ പ്രാർത്ഥനയെനിക്ക് കേൾക്കാം.
നിഴൽ പോലെ മറഞ്ഞു പോകുന്ന
നിന്നെ ഞാൻ കണ്ടിട്ടുണ്ട്
കത്തിമുന പോലെയാ കരച്ചിൽ കൊണ്ട്
പോറിയിട്ടുണ്ട്
വെണ്ണയിൽ നിന്ന് മുടിനാര്
വേർപെടുത്തുംപോലെയോ
 മുള്ളുകൾക്കിടയിൽ നിന്ന്
പട്ടുതുണിയെന്ന പോലെയോ
ഈ പ്രാണനെ നീയടർത്തുംവരെ
ഒരു മണൽഘടികാരമെന്ന പോലെ
കാലത്തെ തിരിച്ചും മറിച്ചും വെച്ച്
നീ എന്നിലേയ്ക്കും
ഞാൻ നിന്നിലേയ്ക്കും
പൊഴിഞ്ഞുകൊണ്ടിരിയ്ക്കും
ആരവങ്ങൾക്കിടയിൽ
വിരൽഞെട്ടു പൊട്ടുന്ന പോലത്രയും
നേർത്തൊരൊച്ച ഞാൻ
നീയോ ,
ഒറ്റയെന്നൊരു പ്രപഞ്ചം
കണക്കുകൾ മാത്രമുള്ളൊരു പുസ്തകം
പാവം ,പാവമെന്നെന്റെ
നെഞ്ചു ചുരക്കുന്നു
ഏകാന്തതയെന്ന വാക്കിനെ
മരുഭൂമിയെന്നും കടലെന്നും
മാറി മാറി വരച്ചു തോൽക്കുമ്പോൾ വരൂ ,
ഈ ഇമകൾക്കുള്ളിൽ കിടന്നുറങ്ങിക്കൊള്ളൂ .
----------------------------------------------------------------------

No comments:

Post a Comment