Thursday, March 30, 2017

ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസം / സുധീർ രാജ്


അന്നൊരു വെള്ളിയാഴ്ചയായിരിക്കും
ശനിയും ഞായറും കോടതിയവധിയായിരിക്കും .
അല്ലെങ്കില്‍ തന്നെ 
അതെന്നെയോ അവരെയോ ബാധിക്കാനിടയില്ല .
അവര്‍ വരുമ്പോള്‍ ,
ഞാന്‍ ജനലരുകില്‍ നില്ക്കുകയായിരിക്കും
ചെയര്‍മാന്‍ മാവോയുടെ പോയിട്ട്
മിനിമം ഇ.കെ.നായനാരുടെ പോലുമൊരു ചിത്രമില്ലാത്ത മുറി അവരെയമ്പരപ്പിച്ചേക്കാം .
തടിച്ച പുസ്തകങ്ങളൊന്നുമില്ലാത്ത അലമാരയില്‍ നിന്നും
കെ പി ഏ സിയുടെ പഴയ നാടകഗാനങ്ങളവര്‍ക്കു കിട്ടും
 പെരുമാട്ടു കാളിയുടെ കഥ കൊണ്ടടയാളം വെച്ച
പൊന്നരിവാളമ്പിളിയിലെന്ന പാട്ടുള്ള പേജ്
അവര്‍ തുറന്നു നോക്കും .
അച്ചടി തെളിയാത്ത വരികളിലമ്മ പൂരിപ്പിച്ച
പാട്ടവരെയമ്പരപ്പിക്കും .
അവരിലെ പ്രധാനിയെന്നോട് ചോദിക്കും
നിങ്ങളെഴുതിയ പുസ്തകങ്ങള്‍ ?
ഇല്ല .
നിങ്ങളെഴുതിയ പാട്ടുകള്‍ ?
ഇല്ല .
നിങ്ങളുടെ പ്രസംഗങ്ങള്‍ ?
ഇല്ല .
നിങ്ങളുടെ കവിതകള്‍ ?
ഇല്ല .
നിങ്ങളുടെ സംഘം ?
ഇല്ല .
But you are a potential threat to our Government and us.
ഒന്നും മിണ്ടരുതെന്ന് വിചാരിക്കുമെങ്കിലുമിങ്ങനെ പറഞ്ഞുപോകും
ആരുടെ ഗവണ്‍മെന്‍റ്
ആരാണ് നിങ്ങള്‍
ജനങ്ങളെക്കുറിച്ച് പറയൂ.
അപ്പോള്‍ ഞാന്‍ വിറയ്ക്കുമായിരിക്കും.
മഴപെയ്യുമെന്നോര്‍ത്ത് മുല്ലയ്ക്ക് വെള്ളമൊഴിക്കാന്‍
മറന്നതോര്‍ത്ത് അവളെ വിളിക്കാനായും .
അവനെ ചേര്‍ത്ത് പിടിച്ചവള്‍ നില്ക്കും
 അവരുടെ ആന്തരിക ഭാഷണം വ്യക്തമായി ഞാന്‍ കേള്‍ക്കും.
 “അച്ഛനെയവരൊന്നും ചെയ്യില്ല ,തിരികെ വരും “
“അച്ഛനിനി വരില്ല ,എനിക്കറിയാം “
ഇതുവരെ ഞാനിടാത്ത പുതിയ ചെരുപ്പെടുക്കാനവനോടും.
എന്നെയോര്‍ത്തോര്‍ത്തവള്‍ മുറിച്ച കൈത്തണ്ടയിലേക്കോ
അവളുടെ കണ്ണിലേക്കോ ഞാന്‍ നോക്കില്ല .
അവരെന്നെ വിലങ്ങു വെയ്ക്കില്ല .
മുന്നേ നടന്നയാള്‍ ബൂട്ടൂരാതെ വീട്ടില്‍ കയറിയത്
എനിക്കിഷ്ടമാകില്ല .
അപ്പൂപ്പന്‍റെ മനോഹരമായ കൈപ്പട കാണാന്‍
മകന്‍ തുറന്നിട്ട 1975 ലെ ഡയറിയില്‍
അയാള്‍ ബൂട്ടിട്ടു ചവുട്ടി നടക്കും .
(അപ്പോഴായിരിക്കുമവള്‍ ആദ്യമായി കരയുക )
പുതിയ ചെരുപ്പിട്ട് ഞാന്‍ ജീപ്പില്‍ കയറും .
അടഞ്ഞ ലെവല്‍ ക്രോസ്സിനിപ്പുറം ജീപ്പ് നിര്‍ത്തുമ്പോള്‍
ദില്ലിയിലേക്കുള്ള കേരള എക്സ്പ്രെസ്സ് കടന്നുപോകും .
ആ ട്രെയിനിലിരുന്ന്‍ ദില്ലിയിലെവിടെയോയുള്ള
 ഇരുണ്ട കെട്ടിടത്തിലെ
പത്താംനമ്പര്‍ ടോര്‍ച്ചര്‍ മുറിയെക്കുറിച്ച് ചിന്തിക്കുന്ന
പട്ടാളക്കാരനെയോര്‍ക്കും .
മേല്ലെപ്പോകുന്ന ട്രയിനിലെ കംപാര്‍ട്ട്മെന്റുകള്‍ക്കിടയിലൂടെ
അപ്പുറം കിടക്കുന്ന ഓട്ടോകളിലൊന്നില്‍
അമ്മയുണ്ടാകുമെന്നു ഞാന്‍ കരുതും .
അമ്മ കാണാതമ്മയെ കാണാമെന്നു കരുതും .
(ഒത്തിരി വര്‍ഷമായിട്ടും മാറാത്ത അമ്മയ്ക്കിഷ്ടമുള്ള സെന്റ്‌ ജോര്ജ്ച കുട കയ്യില്‍ കാണും )
അച്ഛന്‍ അമ്മയ്ക്കെഴുതിക്കൊടുത്ത പാട്ടുള്ള പേജിലായിരിക്കുമോ ബൂട്ടിന്റെ പാട് പതിഞ്ഞിരിക്കുക .
ആവാനിടയില്ല
നീല മഷിയും ചുവന്ന മഷിക്കും വരച്ച
റോസാപ്പൂവുള്ള പേജ് .
ആവാനിടയില്ല .
ഒരിയ്ക്കലുമാവാനിടയില്ല .
------------------------------------------------------------------------------------------------

No comments:

Post a Comment