Monday, March 20, 2017

കണ്ണട / എ.അയ്യപ്പന്‍


എന്റെ കണ്ണട
നിലത്തുടഞ്ഞുകിടക്കുന്നു
ഇന്നു പുലർച്ചയ്‌ക്ക്‌
ഒരു കുരുടന്റെ ശവംപോലെ
ഞാനതു കണ്ടുനിന്നു ,

ഇന്നു വിരിഞ്ഞ പൂക്കളെയും
കുട്ടികളുടെ വാത്സല്യം നിറഞ്ഞ മുഖങ്ങളെയും
എനിക്കു വിളമ്പുന്ന ചോറിനെയും
അമ്മയുടെ ഛായാപടത്തെയും
എല്ലാ സൗഹൃദങ്ങളെയും
ഒരു മനോരോഗിയുടെ മനസ്സുപോലെ
ഇരുട്ടു കലർന്ന വെളുപ്പിലൂടെ മാത്രം
ഇന്നെനിക്കു കാണേണ്ടിവരും .

എന്റെ കണ്ണട
നിലത്തുടഞ്ഞുകിടക്കുന്നു
ഇന്നു പുലർച്ചയ്‌ക്ക്‌
ഒരു കുരുടന്റെ ശവംപോലെ
ഞാനതു കണ്ടുനിന്നു .

കാഴ്ചയ്ക്കും ബോധത്തിനും ഒരാജ്ഞയായിരുന്നു
എന്റെ കണ്ണട
കാഴ്ചയില്ലാത്തവനു മാർഗ്ഗം കൊടുത്ത കണ്ണുകളായിരുന്നു
കാഴ്ചയുടെ മൂർത്തമായ ഒരു ബിംബമായിരുന്നു
കാഴ്ചയിലൂടെ
പ്രജ്ഞയിലേക്കുള്ള പഥികന്റെ വഴിയായിരുന്നു
കാഴ്ചയുടെ കിഴവൻ കണ്ണുകൾക്കു യുവതയായിരുന്നു
കാഴ്ചയിലെ കരടു മാറ്റിയ സ്നേഹിതനായിരുന്നു .

കാഴ്ചയെനിക്കു കശാപ്പുപുരയായിരിക്കുന്നു
കാഴ്ചയിലൂടെ പ്രകാശത്തിന് ,
പ്രകാശത്തിലൂടെ വികാരങ്ങളുടെ ,വർഗ്ഗസമരത്തിന്റെ
സമരാത്രങ്ങൾക്ക്
കണ്ണടച്ചിലുകൾ ഒരു വെല്ലുവിളിയായിരിക്കുന്നു
എന്റെ കണ്ണുനീരിന്റെ മറ നഷ്ടപ്പെട്ടിരിക്കുന്നു
നുറുങ്ങിപ്പോയ ഓരോ ചില്ലിലൂടെ
ഓരോന്നും കാണേണ്ടിയിരിക്കുന്നു .

വസ്തുവും വാഗർത്ഥവുമാണ് കാഴ്ച .

എന്റെ കണ്ണട നിലത്തുടഞ്ഞുകിടക്കുന്നു
ഒരു കുരുടന്റെ ശവംപോലെ-

ചില്ലുകളില്ലാത്ത ഈ ചട്ടയുടെ പൊള്ളകളിലൂടെ
എല്ലാം കോമാളികളായ മൃഗതൃഷ്ണകളാണ് .

ഈ വേനലിൽ
എന്റെ കുട്ടിയുടെ പൊള്ളുന്ന മൂർദ്ധാവിൽ കൈവെച്ച്
തെരുവിന്റെ മരുപ്പച്ചകളിലൂടെ
കാഴ്ചയുടെ യാചനയ്ക്കു ഞാൻ നടക്കുന്നു .

കണ്ണടയ്ക്കു ചില്ലുകൾ വാങ്ങണം .
----------------------------------------------------------------------------------



No comments:

Post a Comment