Saturday, June 17, 2017

ഒറ്റ / സ്മിതിൻ സുന്ദർ


ഒറ്റച്ചെരുപ്പ് 
അടയാളം ബാക്കി വെച്ച്
പുഴയുടെ വഴിയെ പോയൊരു
കളിക്കൂട്ടുകാരനുണ്ട്.
ഇന്നുമോരോ ഇടവത്തിലും
പുഴമുലകൾ ചുരത്തുന്നതവനെ
മടിയിൽ കിടത്തിക്കൊണ്ടാവണം .
അവനുറങ്ങിയിട്ടും നീ
പാട്ടു നിർത്തുന്നില്ലല്ലോ
ഒരു ചോറ്റ് പാത്രം
പൊന്തയിലേക്കെറിഞ്ഞ്
കല്ലുവെട്ടാംകുഴിയിൽ
കുന്നിമണി തേടി-
യിറങ്ങിയൊരു കൂട്ടുകാരിയുണ്ട്.
നിന്നെയോർത്തോരോ
മഞ്ചാടിമണിക്കും കണ്ണെഴുതിയൊരു
വഴിക്കണ്ണുമ്മറത്തുണ്ട്.
എണ്ണം തികഞ്ഞിട്ടും ,
നീമാത്രമെന്തേ തിരികെ വന്നില്ല. ?
അടുപ്പത്തൊരുകലം
പൊടിയരിക്കഞ്ഞി വെച്ചി-
ട്ടൊറ്റപ്പോക്ക് പോയൊരു ചിന്നയുണ്ട്.
കൊയ്ത്തു കാലമടുക്കുമ്പൊ-
ഴിന്നും പാടമൊരു പിടച്ചിലുണ്ട്.
മടയൊരുലച്ചിലുണ്ട് .
നിന്നെ രണ്ടാമത് കെട്ടിയ
ഒട്ടുമാവൊരു കുടച്ചിലുണ്ട്.
നീ പോയിട്ടും
വിള കൊയ്തിട്ടും
പാടത്തിന്നും നിന്റെ കൊയ്ത്തുപാട്ട്
നിലയ്ക്കുന്നില്ലല്ലൊ ചിന്നമ്മേ!
ഒറ്റകൾ,
അടയാളങ്ങൾ ബാക്കിവെച്ച്
പല വഴിക്ക് പോവുമ്പോൾ
കാലമേ !
ഒറ്റ ചുംബനം
കൊണ്ടീ നാടിന്റെയോർമ്മകളേ
നീയൊറ്റ് കൊടുക്കുക.

--------------------------------------------------

No comments:

Post a Comment