Sunday, February 17, 2019

വായാടി/ജയദേവ് നയനാർ

ഉപമകളുടെ കൂട്ടക്കുരുതി
നടന്ന രാത്രിയില്‍
എനിക്കു കിട്ടിയത്
ഒരൂമപ്പെണ്ണിന്റെ ,
മരിച്ചിട്ടും ഒന്നും മിണ്ടാത്ത
തണുത്തുറങ്ങിയ ജഡം.
ഒന്നും മിണ്ടാത്ത
ഉപമ കൊണ്ടെന്തു കാര്യം
എന്നു നീയും ചോദിച്ചു.
ഉമ്മവച്ചുമ്മവച്ചുണര്‍ത്തും
ഞാനതിനെയെന്നെങ്കിലും
മിണ്ടിയും പറഞ്ഞും
ഞാനതിനെയുയിര്‍പ്പിക്കും.
കേള്‍ക്കാന്‍ കാത്തുകാത്തിരുന്ന്
അതിനെയൊരു
വായാടിയാക്കും
എന്നൊക്കെപ്പറഞ്ഞത്
ഞാനല്ലാതെ വേറെയാരും
കേട്ടിരിക്കാനുമിടയില്ല.
എന്നിട്ടുമേറെ വൈകിപ്പോയെന്ന്
എങ്ങനെ തോന്നാതിരിക്കും.
എന്റെ മുഖമുള്ളൊരുത്തന്
ഉപമയോടങ്ങു വല്ലാത്ത
പ്രണയമാണിപ്പോള്‍.
അവളിപ്പോള്‍
എവിടേയോ
വായാടിയായി
തുള്ളിച്ചാടിനടപ്പുണ്ടായിരിക്കും.

_______________________________

No comments:

Post a Comment