Thursday, February 21, 2019

കരച്ചിൽ എന്ന വൻകര /ജയദേവ് നയനാർ

മണ്ണുകുഴച്ചെുത്ത്
ചുട്ടെടുക്കേണ്ടിയിരുന്ന
ഈ ഭൂമിയെ, 
പച്ചിലച്ചായം തേച്ച്
കണ്ണെഴുതേണ്ടിയിരുന്ന
ഈ കവിൾച്ചുവപ്പിനെ.
നിലാവുടുപ്പിച്ചുടുപ്പിച്ച്
നാണം മറക്കേണ്ടിയിരുന്ന
ഈ ഇരുൾമുഴുപ്പുകളെ
നോക്ക് ,
നീയെങ്ങനെയാണ്
നോട്ടങ്ങളെ
കണ്ണിൽ കോർക്കുന്നതെന്ന്.

മണ്ണുരുട്ടിയെടുത്ത് ഭൂമിയെ
ഉരുളയാക്കുമ്പോഴായിരുന്നു
നീ ഭൂമിയെ ഇടതു നെഞ്ചിൽ
മുലയൂട്ടിത്തുടങ്ങുന്നത്.
അണച്ചുപിടിച്ച നിന്‍റെ
കൈക്കുമ്പിളിൽ നിന്നതടർന്നുവീഴുമെന്ന്
വെറുതേ കൊതിപ്പിച്ച്.
ഭൂമിയുടെ വയറ്റിൽ നിന്ന്
ഒരു വിശപ്പത്രയും
ഉണർന്നെഴുന്നേൽക്കുന്നത്
അതിനു കൈയും കാലും
വളരുന്നത്
അത് ഉരുണ്ടുപോകാനാവാത്തവണ്ണം
മടിയിൽത്തന്നെ കിടന്നുപോവുന്നത്.
നിന്‍റെയിടതുമുലക്കണ്ണീമ്പി
അതിന്‍റെ കണ്ണുകൾ താനെ
അടഞ്ഞുപോവുന്നത്.
പിന്നീടൊരിക്കലും തുറക്കാനാവാതെ
ഭൂമിയെന്നും ചുറ്റുവട്ടത്തിൽ
കറങ്ങുന്നുവെന്ന
നുണയായിത്തീരുന്നത്.
നീയെത്ര നുണകളെയാണ്
അടവച്ചു വിരിയിച്ചതെന്ന്
അറിഞ്ഞതിൽപ്പിന്നെ.
.

അത്രമേൽ വിഷനീരിൽ നീലിപ്പിച്ച്
വരക്കേണ്ടിയിരുന്ന കടലിനെ
നിനക്കു വെറും വെള്ളക്കെട്ട്.
നീ കുളിക്കാനിറങ്ങുമ്പോൾ
കവിയുന്ന വേലിയേറ്റ്.
നീ നിന്നെത്തന്നെ കുടിക്കുമ്പോൾ
മെലിയുന്ന വേലിയിറമ്പ്.
നിന്‍റെ കടലാസ് തോണികളുടെ
രതിമൂർച്ഛ കഴിഞ്ഞ ശവപ്പറമ്പ്.
നീ വിരലുകളിൽ കോരിയെടുക്കുന്ന
പുഴകളുടെ നനവ്.
ഒരു വെറും വെള്ളക്കെട്ടിനെ
കടലെന്നു വിളിപ്പിച്ച്
ഇതയും കാലം.
കടലാസ് തോണികളുടെ
സ്ഖലനങ്ങളെ
കപ്പൽച്ചേദമെന്ന്
കൊതിപ്പിച്ച്.
നീയൊളിപ്പിച്ചുവച്ചിരുന്ന
ഉഷ്ണജലപ്രവാഹങ്ങളെന്നൊക്കെ
കള്ളസാക്ഷി പറയിപ്പിച്ച്.
നീ ഒളിച്ചുകടത്തിയ
കടലുകളിലെ
തോണിക്കാരനാണ് ഞാൻ.
ഞാൻ തുഴയേണ്ടുന്ന തോണിക്കുള്ള
മരമാകുന്നു ഞാൻ.
.
ആർക്കും വേണ്ടാത്ത
ഒരു നീന്തലുമായി, 
കടലാകുമെന്നു വിചാരിക്കുന്ന
ഒരു വിയർപ്പുതുള്ളി
കൂറുമാറി നിന്നെ
ഒറ്റുമെന്നു പറയുംവരെ.

No comments:

Post a Comment