Wednesday, February 3, 2016

മരിച്ചവരെ എന്തിനാണു ഭയപ്പെടുന്നത്‌ / ജമാൽ മൂക്കുതല


നിലാവിനോടൊപ്പം
നടക്കാനിറങ്ങിയ ഒരു
വെള്ളിയാഴ്ച
ഖബർ സ്ഥാന്റെ
അരികിലെത്തിയപ്പോൾ
ഹൃദയം പടപടായിടിച്ചു.

അയലയുണ്ടോയെന്നു ചോദിച്ചാൽ
മത്തി കിലോ പത്തുറുപ്പ്യാ
എന്ന് പറയുന്ന, ചെവി
പതുക്കെയായിരുന്ന മായിനാണു
മതിലിനോടു ചേർന്നു കിടക്കുന്നത്‌.

ഏതു വേനലിലും പൊഴിയാതെ
പടർന്നു പിടിച്ചിരിക്കുന്ന
മൈ ലാഞ്ചിയിലയുള്ള ഖബർ,
കല്യാണപ്പെണ്ണായിരിക്കെ
വസൂരി വന്നു മരിച്ച
സുലേഖയുടേതാണു.

കാണുമ്പോഴൊക്കെ
ഓരോ തമാശയുണ്ടാക്കി
നമ്മളെ മക്കാറാക്കിയിരുന്ന
സഖാവ്‌ സൈനുവാണു
പള്ളിയുടെ ഇടതുവശത്തായി
വിശ്രമിക്കുന്നത്‌.

മരിക്കും വരെ ഒരു വട്ടം പോലും
മുഖം കറുപ്പിച്ച്‌ ഒരു വാക്കും പറയാത്ത
വല്ല്യുപ്പയുണ്ടവിടെ.
അങ്ങനെ കൂട്ടുകാരും കുടുംബക്കാരും
നാട്ടുകാരുമല്ലേ ഈ നിരന്നു കിടക്കുന്നത്‌.

അപ്പോൾ പിന്നെ
ജീവിച്ചിരിക്കുന്നവരെക്കാൾ
മരിച്ചവരെ
എന്തിനാണു ഭയപ്പെടുന്നത്‌ !
-------------------------------------

No comments:

Post a Comment