Thursday, February 11, 2016

ടച്ച് മി നോട്ട് / ഗിരിജ പതേക്കര



തൊട്ടാല്‍വാടിയെന്നെന്നെ
വിവര്‍ത്തനം ചെയ്തതാരാണ്?
ലജ്ജാവതി*യെന്ന
എന്‍റെയാ പഴയ പേരിനെ
തൊട്ടാല്‍വാടിയെന്ന്
വിവര്‍ത്തനം ചെയ്തതെന്തിനാണ്?
ഒന്നു തൊടുമ്പോഴേക്കും
ലജ്ജയാല്‍ കൂമ്പുന്നവളെന്ന്
തെറ്റിദ്ധരിച്ചിട്ടാവുമോ?
'ലജ്ജ'യെന്ന വാക്കിന്
ആ ഒരര്‍ത്ഥം മാത്രം
കല്പിച്ചിട്ടാവുമോ?
പൂജയ്ക്കെടുക്കാനോ
മുടിയില്‍ ചൂടാനോ
മുറ്റത്തു പടര്‍ത്താനോ
ആര്‍ക്കും വേണ്ടാത്ത
എന്‍റെയീ പൂക്കളെ
വെറുതെയിറുക്കാന്‍ നീളുന്ന
കൈകളെയോര്‍ത്ത്
ഞാന്‍ ലജ്ജിക്കുന്നു
എന്നാണെന്‍റെ പേരിനര്‍ത്ഥം.
'ടച്ച് മി നോട്ട്' എന്നത്
തൊട്ടാല്‍വാടിയായതെങ്ങനെയെന്നും
ഒരെത്തും പിടിയും കിട്ടുന്നില്ല.
'എന്നെ തൊടരുതേ'യെന്ന
ഒരപേക്ഷയാണതെന്ന്
ആരെങ്കിലും കരുതിക്കാണുമോ?
എങ്കിലതും തെറ്റാണ്.
അതൊരാജ്ഞയാണ്!
'തൊടരുതെന്നെ'യെന്ന
ആയിരം മുള്ളുകളുള്ള
ഒരാജ്ഞ!
തൊടുന്നവനെ
മുറിപ്പെടുത്തുമെന്ന
ഒരു മുന്നറിയിപ്പ്!
ഒരു പേരിലെന്തിരിക്കുന്നു എന്നാണോ?
ആയിരം വട്ടം പറഞ്ഞാല്‍
ആനയും പടിയുമെന്നല്ലേ ചൊല്ല്?
പഴഞ്ചൊല്ലില്‍
പതിരില്ലെന്നുമല്ലേ?
--------------------------------------------
*തൊട്ടാല്‍വാടിക്ക് സംസ്കൃതത്തിലുള്ള പേരാണ് ലജ്ജാവതി.

No comments:

Post a Comment