Monday, February 29, 2016

അന്വേഷണം / ജി. ശങ്കരക്കുറുപ്പ്‌


പാഴിരുൾ മൂടട്ടെ,കുന്നും കുഴിയുമാം
പാതയിൽ ഞാൻ തനിച്ചായിടട്ടെ

പ്രേമമേ, നീയെൻ തുടിക്കും കരളിലും
നാമമെൻ ചുണ്ടിലും കത്തി നിൽക്കെ
കൂരിരുൾ പോലും തളിർക്കും വെളിച്ചത്തിൽ
പാരിലില്ലൊന്നുമസുന്ദരമായ്‌.
പേടിയില്ലങ്ങു, ഹാ ദൂരത്തോ ചാരത്തോ
തേടിയലയും കണ്ടെത്തുവോളം
ലക്ഷം കുരു ചേർത്തു കെട്ടിച്ചൊരാ ജപ-
നക്ഷത്രമാലയനങ്ങീടവേ
പ്രേമമേ നിന്റെ അമൃതമധുരമാം
നാമമുരുവിട്ടു നിശ്ശബ്ദയായ്‌
പോരുന്നു രാവുമെൻ കൂടെ, തനിച്ചായി-
പ്പോവുകയില്ല ഞാനീ യാത്രയിൽ.
തേടും ഞാനങ്ങയെ, നേടിയില്ലെങ്കിലും
തേടുവതെന്നുമെനിക്കാനന്ദം.
-----------------------------------------

No comments:

Post a Comment