Thursday, October 4, 2018

നിലാവിന്റെ ആട്ടം രണ്ടാം ദിവസം / ബൈജു മണിയങ്കാല

ആരുടെ ഭൂപടമാണ്
വേദനയുടെ കാത്

എഴുതിയിട്ട്
തീരുന്നതിന് മുമ്പ്
എഴുതിയിട്ടില്ല
എന്ന് പേരിടുന്ന
കവിത പോലെ
ജീവിതം

ധ്യാനത്തിന്റെ കതക് ചാരി
പുറത്തേയ്ക്കിറങ്ങുന്ന
പൂമ്പാറ്റയിലെ ബുദ്ധൻ

ആരോ തരിശ്ശിട്ടിരിയ്ക്കുന്ന
'ഉപമ' പോലെ
ഒരാൾ

ഓരോരോ മരങ്ങളായി
ഇറങ്ങിപ്പോകുന്നു
വീട് മാറിക്കയറിയ കാട്

അതിന്റെ തെളിവ് പോലെ
പോകുന്നതിന്റെ
തൈകളാവുകയാണ്
കാലടികൾ..

നടന്നുപോകുന്ന
തെരുവിന്റെ ഓരത്ത്
കുരുവികൾ കൂടുവെച്ച
ട്രാഫിക്ക് സിഗ്നൽ

അതിനും
തൈയ്കളുണ്ട്
ഒരു പക്ഷേ എന്ന നിറങ്ങളിൽ

പച്ച കത്തിമാറും മുമ്പ്
ഇൻഡിക്കേറ്ററിൽ നിന്നും
ഇറ്റുവീഴുന്ന
ചുവപ്പിന്റെ ചാറോടെ
പുഴുതെടുത്ത്
വീട്ടിലോട്ട് കയറുന്ന വഴിയിൽ
കുഴിച്ച് വെയ്ക്കുന്ന
വാഹനങ്ങൾ

ഇരുട്ട് കാണികളാവുന്ന
ചലച്ചിത്രമാകുന്നു
രാത്രി

ഓരോരുത്താരായി
കാണികൾ
ഇടയ്ക്ക്
ഇറങ്ങിപ്പോകുന്നു എന്ന് മാത്രം

ഒരു ഉടൽ മാത്രം
ഇടവേള പോലെ
ഉപമയില്ലാതെ
ബാക്കിയാവുന്നു...
_______________________

.

No comments:

Post a Comment