Sunday, October 7, 2018

ഇട്ടെറിഞ്ഞ് പോയ വീട് / അനസ്‌ ബാവ

അച്ഛൻ
ഇട്ടെറിഞ്ഞു പോയ
വീട്ടിലെ കുട്ടിക്ക്,
ആകാശത്തോളം
വലിപ്പത്തിൽ
അമ്മയുടെ
കരുതലുണ്ടാകും.

അരിവാള് തുടച്ച്
കാട്ടുപുല്ലിന്റെ മണം             
മായ്ച്ച്,കാലിലെ മണ്ണ്
കളയാനുള്ള നേരം
വേണമെന്നു മാത്രം.

അച്ഛൻ ഇട്ടെറിഞ്ഞു                              
പോയ കുട്ടിയുടെ വീടിന്,
ഉറക്കം നടിച്ച് ഉറങ്ങാതെ
കിടക്കുന്ന കനലിന്റെ
കാവലുണ്ടാകും.

വില കുറഞ്ഞ
പൂട്ടുണ്ടാവും,
അരയാത്ത
അമ്മിയുടെ പിറകിൽ
ചാവി പൂഴ്ത്താനുള്ള
പഴുതുണ്ടാവും.

കിണറോളം കുഴിഞ്ഞ
കണ്ണിൽ, മാനത്തോളം
ഉയത്തിൽ പ്രതീക്ഷയുടെ
പട്ടമുണ്ടാകും.

നിസ്സഹായതകൾ                  
ഒളിപ്പിച്ചു വെച്ച
പെട്ടിയുണ്ടാകും,
നനയാതെ സൂക്ഷിച്ച
രസീതികളുണ്ടാവും.

അച്ഛൻ ഇട്ടെറിഞ്ഞു                        
പോയ വീട്ടിൽ അച്ഛനെ            
പഴിച്ചാലും അക്ഷരം                        
മിണ്ടാത്ത കുട്ടികളുണ്ടാവും.

കെട്ടുപോയിട്ടും മാറ്റാത്ത          ബൾബുകളുണ്ടാവും,             
മാസം മറിഞ്ഞിട്ടും                  
മറിച്ച് വെക്കാത്ത                    
കലണ്ടറുണ്ടാവും.

മേൽക്കൂരയോളം
വലിപ്പത്തിൽ ചോർച്ചയിൽ
ഓട് കുത്താനുള്ള
വടിയുണ്ടാകും.. പാമ്പിനെ
കരുതി മുളങ്കോലുണ്ടാവും.

തവിയുണ്ടാവും
തകരമുണ്ടാവും
വഴിയിലേക്ക് തുറന്ന
ജനാലകളുണ്ടാവും
വരുന്നവർക്കെല്ലാം
കാല് തുടക്കാൻ
നുരുമ്പിയ ഉടുപ്പിന്റെ
മുറിയുണ്ടാവും..

ഇടക്കിടക്ക്..                     
മഴുപോലെ മൂർച്ഛയുള്ള
നിശബ്ദതയുണ്ടാവും,
മഴ പോലെ കനത്ത
ഒച്ചകളുണ്ടാവും.

അച്ഛൻ ഇട്ടെറിഞ്ഞു                        
പോയ വീട്ടിലെ കുട്ടി
മക്കളെ തോളീന്നിറക്കാത്ത
അച്ഛനായിരിക്കും..

അവന്റെ അമ്മ,                       
നിറങ്ങൾ വിരിച്ചുറങ്ങുന്ന
ദൈവമായിരിക്കും.
__________________________

No comments:

Post a Comment