Saturday, May 9, 2020

........./വിപിത

കൃത്യമായ ഇടവേളകളിൽ 
ഞാൻ എത്തി നോക്കുന്ന
ഒരു കൂടുണ്ടായിരുന്നു. 

കൂട്ടിൽ മൂന്ന് 
കുഞ്ഞുങ്ങളുണ്ടായിരുന്നു. 

അമ്മക്കിളിയ്ക്ക് 
നെറ്റിയിൽ 
പൊട്ട് വച്ച പോലൊരു 
മുറിപ്പാടുണ്ടായിരുന്നു.

കിളിയേതെന്ന് 
ചോദിക്കരുത് 

ഞാൻ പറഞ്ഞേക്കില്ല. 

സ്വകാര്യത മനുഷ്യന്റെ 
കുത്തകയല്ല പൊന്നേ 
ഞാൻ പറഞ്ഞേക്കില്ല. 

പപ്പടം കാച്ചുന്ന 
സമയത്ത് 
കൃത്യമായെത്തുന്ന 
അവൾക്ക് ഞാൻ 
മഗ്ദലീന എന്ന് 
പേരിട്ടു. 

ഒരിക്കൽ 
മഗ്ദലീന എനിക്ക് 
ഒരു തൂവല് 
കൊണ്ടുത്തന്നു. 

അവളുടേതല്ല 
ചാര നിറത്തിലൊന്ന്. 

ഞാൻ കൂട്ടിലേക്ക് 
എത്തി നോക്കി. 

കൂടാകെ 
തൂവലുകൾ. 

ചാമ്പൽ നിറങ്ങൾ. 

കുഞ്ഞുങ്ങളില്ല. 

ഞാൻ കരഞ്ഞു. 

മഗ്‌ദലീന എന്റെ 
ചുണ്ടിൽ 
കൊക്കുരുമ്മി. 

ശേഷം 
ഞാനും മഗ്ദലീനയും 
ഒന്നിച്ചു 
പപ്പടം കാച്ചി.

No comments:

Post a Comment