Saturday, May 9, 2020

ജീവനൂട്ട് /സെറീന

നിന്റെ സ്വരമിടറുമ്പോൾ
ഉള്ളിലൊരു  തൊട്ടിൽ 
പിന്നെയും കുലുങ്ങുന്നു 
എത്ര ആഴമുള്ള ഉറക്കത്തിന്റെ 
കയങ്ങളിലേക്കും  ഒരു അനക്കം 
കൊണ്ട് നീ വന്നെത്തുന്നു 
ആധിയുടെയും ആനന്ദത്തിന്റെയും 
വലിയ  തിരമാലകൾ, 
ജീവന്റെ കടൽ.  

കരച്ചിലിന്റെ കരിവളകൾ 
കിലുങ്ങുന്നു, 
ഏതോ വെയിൽ മുറ്റത്തു 
നിന്നു നിന്നെയെടുത്തു 
നെഞ്ചോടടുക്കുന്നു. 

കുഞ്ഞു കരച്ചിലൊച്ചയെ 
മുക്കിക്കളഞ്ഞാലോ 
പൈപ്പ് വെള്ളത്തിന്റെ കലമ്പലെന്ന് 
പാതിയിൽ തീർന്ന കുളികൾ 
ഉറക്കത്തിലും തുറന്നിരുന്ന മനക്കണ്ണുകൾ 
നിനക്കൊപ്പം നടക്കാൻ പഠിച്ച ജീവൻ.

കൈനീട്ടി നിൽക്കുന്നു, 
കിളികൾ, കുഞ്ഞാടുകൾ 
കാറ്റുകൾ, കടൽ 

കണ്ടതൊക്കെയും നിന്നോട് മിണ്ടുന്നു 
അതൊക്കെയും 
എനിക്ക് മാത്രം തിരിയുമിളം വാക്കായി 
മൊഴി മാറുന്നു 

പേറ്റു നോവ് വെറുതേ കടം പറയുന്ന കഥയാകുന്നു, 
ഓരോ ശ്വാസത്തിലും നിന്നെ 
പെറ്റുകൊണ്ടേയിരിക്കുമ്പോൾ. 

ഓർമ്മ സർവ്വ ഭാഷകളിലും 
ഒരേ ലിപിയുള്ള കവിതയാകുന്നു 
പ്രപഞ്ചത്തെയാകെ 
മുലയൂട്ടുവാനുടൽ തരിക്കുന്നു 
വന്യഗന്ധവുമായൊരു പൂ വിരിയുന്നു 
മുലപ്പാൽ മണക്കുന്നു
മരണം തിരിച്ചു പോവുന്നു

No comments:

Post a Comment