Friday, June 26, 2020

കടൽകാക്ക / ഡി.അനിൽകുമാർ


കൈത്തണ്ട് പോകും കാലം
കച്ചാൻക്കാറ്റടിക്കും കാലം
കട്ടമരം കമഴ്ന്ന് ചത്തവർ
കടൽകാക്കളായി പറക്കും കാലം

അക്കാക്ക കടൽ താണ്ടി
കര താണ്ടി കുളിർ താണ്ടി
മലമുകളിൽ തലനെറയെ
പേനുള്ളൊരു പെണ്ണിനെ കാണും

അവളുണ്ട് തീറ്റുന്നു
കാക്കയെ, കടൽക്കാക്കയെ
കൂട്ടിലിട്ട് വളർത്തുന്നു
അതിൻ തൂവൽ തഴുകുന്നു

ഒരു നട്ടുച്ചനേരം
വെയിൽ താണ് നില്ക്കുമ്പോൾ
കടൽക്കാക്ക പറയുന്നു
വരുന്നോ നീ എനിക്കൊപ്പം

നിന്റെ കണ്ണ് നക്ഷത്രമീന്
നിന്റെ മുടി പാമ്പാട
ചെവിയിൽ ഇരമ്പവും
ഉടലിൽ മുഷിവും നിനക്ക്

അവളേതോ പുരാവൃത്ത
കഥയിലെ തന്വിയായി
അവനൊപ്പം പറക്കാമോ
എന്നു സ്വന്തം മനതോട്
സമ്മതം തിരക്കുന്നു

കടൽക്കാക്ക തുടരുന്നു
എനിക്കുടയോർ ഇവിടില്ല
അവർ വാഴും നീലവാനം
തുഴയെറിയും നീലജലം
അതിൽ മുക്കളിയിട്ട്
തിന്നാം നമുക്കൊരുമിച്ച്

പറക്കാം ഉപ്പുക്കാറ്റിൽ
നീച്ചലടിക്കാം ഉപ്പുനീരിൽ
കടൽപിറകോട്ടിയ
ചേരൻ ചെങ്കുട്ടുവൻ
കപ്പൽ വള്ളമോട്ടിയ
വലിവറിഞ്ച വലയൻ
വിടിയവെള്ളി പാത്ത്
പൊഴുതു വെടിയതറിയാമേ 
ഇനിയുള്ള കാലമെല്ലാം 
അവർക്കൊപ്പം വാഴാമേ 

മലമുകളിൽ തലനെറയെ
പേനുള്ളവൾ അതുകേട്ട്
കടൽകാക്കയ്ക്കൊപ്പം
കാറ്റ് താണ്ടി പറക്കുന്നു
കടൽകാക്കയ്ക്കൊപ്പം
വെയില് താണ്ടി പറക്കുന്നു.

     

No comments:

Post a Comment