Sunday, September 2, 2018

അന്നമതം / ആര്യാ ഗോപി

സൂക്ഷ്മമായ് കൂട്ടിവായിച്ചാൽ
തിരിച്ചുകടിക്കാത്ത
എന്തിനേയും ഏതിനേയും
വായിലാക്കുന്ന ഒരു മിടുക്കുണ്ട്
മനുഷ്യന്‌.

മാനും മയിലും ആനയും ഒട്ടകവും
പോത്തും കാളയും പാമ്പും പട്ടിയും
പന്നിയും ആമയും കാടയും
കോഴിയും എല്ലാമെല്ലാം
മുപ്പത്തിരണ്ട് പല്ലുകൾക്കിടയിൽ
ചവച്ചരയ്ക്കപ്പെടും.

പക്ഷംചേരാത്തവർക്കും
പക്ഷംപിടിക്കുന്നവർക്കും
അന്നവിചാരം മുന്ന വിചാരമാകുന്നത്
വിശപ്പുണരുമ്പോൾ മാത്രം.

വിശപ്പിനുമുകളിൽ പരുന്തും പ്രാവും
പറക്കാതിരിക്കുന്നത് അങ്ങനെയാണ്‌.

ഉപ്പും മുളകും തേച്ച്
കരളും ഹൃദയവും പൊരിച്ച്
രുചിഭേദങ്ങളുടെ കലവറയിൽ
കടിച്ചുകീറുമ്പോൾ, ഓർക്കുക
അന്നമതം, തിന്നമതം.!

No comments:

Post a Comment