Thursday, June 13, 2019

മൃത്യുവില്ലാത്ത പക്ഷി/ആര്യാ ഗോപി


തിരികെയില്ലെന്നു ചൊല്ലാതെ ചൊല്ലിയ
പഴയകാലങ്ങള്‍; ഓര്‍മകള്‍, ദൂരങ്ങള്‍
ഗഹനസങ്കടക്കാറ്റത്തു കേള്‍ക്കുന്ന
മലമുഴക്കങ്ങള്‍ മായാത്ത ഗദ്ഗദം...

സമയജാഗരപ്പച്ചകള്‍ക്കുള്ളിലെന്‍
ജനനനോവിന്‍റെയമ്മവംശശ്രുതി
കടലകങ്ങള്‍ കടഞ്ഞ കാടിന്‍സ്വര-
സ്സിരകളില്‍ ചോരപൂവിടും സന്ധ്യകള്‍.
മുറുകുവീണങ്ങള്‍, താളങ്ങള്‍, വാങ്മയ-
മലകയറ്റത്തിലൊപ്പും വിയര്‍പ്പുകള്‍.
കരകവിഞ്ഞ കനല്‍ത്തിരക്കണ്ണുകള്‍
മഴയിലെങ്ങോ പൊഴിച്ച ചെന്നീര്‍ക്കണം.

വിരലിലൊപ്പി വരച്ച മണ്‍ചിത്രങ്ങ-
ളൊഴുകിമായാത്ത മുദ്രയുണ്ടിപ്പൊഴും.
കതകടയ്ക്കാതെ രാവെളുക്കും വരെ
കവിതവെട്ടിത്തിരുത്തിയ തെയ്യമായ്
പെരുമഴപ്പൂരമാടിത്തളര്‍ന്നു വീ-
ണഭയമഞ്ഞളില്‍ മൂടിക്കിടക്കുന്നു !
തിരികെയില്ലെന്നു ചൊല്ലാതെ ചൊല്ലിയ
വഴിമരങ്ങള്‍ പൊഴിച്ച കരിയില-
ച്ചരിതമൃത്യുവില്‍ ചുണ്ടുതൊട്ടാല്‍ വീണ്ടു-
മുയിരെടുക്കുമെന്‍ വാഗ്ദര്‍ശനപ്പക്ഷി!
__________________________________________

No comments:

Post a Comment