Saturday, June 15, 2019

ജല്‍സാഘര്‍/കെ.പി.റഷീദ്

ചോര്‍ച്ചയാണതിന്‍ സ്വരം,
തോറ്റ കവിയുടെ വാക്കുപോലെ
വാര്‍ന്നു തീരുന്നൂ വീട്,
ഈര്‍ക്കില്‍ ബാക്കിയായ ഓലയില്‍
തുള്ളിതുള്ളിയായി
ആകാശത്തെ ഒലിച്ചിറക്കുന്നൂ
മഴ.

വീട്ടില്‍,
വിലാപം മീട്ടുന്നൊരാള്‍,
അയാളുടെ ഹാര്‍മോണിയം
അഴലുകളുടെ നദി.

അകത്ത്
വിശപ്പുണ്ടുറങ്ങുന്നൊരു 
കുഞ്ഞ്,
അരികെ,
പിടഞ്ഞുപിടഞ്ഞൊരുവള്‍
ശ്വാസത്തിന്‍ നദിയില്‍
അവസാന ചൂണ്ടയെറിയുന്നു.

പാട്ടാണയാളിലിപ്പോഴും
സങ്കടപ്പെരുങ്കടല്‍ കുറുക്കിയ
പാട്ടുകളാര്‍ത്താര്‍ത്തുയര്‍ന്ന്
നനയും തൊണ്ട,
ചീര്‍ത്ത വീര്‍പ്പുകളിലഴുകിത്തുടങ്ങിയ
പദങ്ങള്‍.

നനയും ചുവരില്‍
വിറയാര്‍ന്നു പായുന്നു
ജീവിതം, വിണ്ട പാടങ്ങളിലൂടാരോ
പാട്ട് വലിച്ചു പോവുന്നു.

കാണാമയാള്‍ക്ക് വെയില്‍,
സ്വപ്നത്തിന്‍ വില്ലുകെട്ടിയ വണ്ടി.
എന്നിട്ടുമാര്‍ത്തെത്തുന്നു
ചത്തുമരവിച്ച പാട്ടുകള്‍,
ഭൂമി കുടിക്കാതെ വിട്ട
മഴ.

(ഇപ്പോഴില്ലാത്ത, അടിമുടി പാട്ടുനിറഞ്ഞിരുന്ന, ഒരു മനുഷ്യന്റെ ദുരിതമയമായ ജീവിതത്തിന്റെ ഓര്‍മ്മ. ജല്‍സാ ഘര്‍ ഒരു ബംഗാളി വാക്ക്. പാട്ടുവീട് എന്നര്‍ത്ഥം. താരാശങ്കര്‍ ബാനര്‍ജിയുടെ നോവലിനെ ആസ്പദമാക്കി സത്യജിത് റേ സംവിധാനം ചെയ്ത പ്രശസ്തമായ സിനിമയുടെ പേര്. )

No comments:

Post a Comment