Monday, December 1, 2014

മരണം മുറിക്കുന്ന പകലിനുള്ളിൽ / അനൂപ്‌ .കെ.ആർ


വെയിൽ തീരാതെ തോർന്നു.

ഒരൊച്ചയുമില്ലാത്ത
പകലിൽ
കാറ്റാടികൾ മാത്രം ചിറകൊതുക്കിയനക്കവേ
വഴികളിൽ ചേരകളിണചേരവേ
വയലിൽ തൂമ്പകളൊറ്റക്കിരിക്കവേ
കരിഞ്ഞവാഴയിലകളിളകവേ,
കുന്നിറങ്ങിവന്ന
ജീപ്പിൽ
പീറ്റർ മരിച്ചുവന്നു.

വഴികളപ്പാടെ വിതുമ്പി
ചേരകൾ തണുത്തകിഴങ്ങുവള്ളികളിലേക്കിറങ്ങി.

പീറ്റർ അയാളുടേ മരണത്തെമാത്രം പരിചയപ്പെടുത്തി.

എങ്ങനെ മരിച്ചു
എന്നൊരുചോദ്യവും
ആരും ചോദിച്ചില്ല.

എന്തിനെന്നു ചോദിച്ചു.
ഒന്നിലധികം കാരണങ്ങൾ
അയാളുടെ മരണവുമായി
വൈകും വരെ ചുറ്റിക്കളിച്ചു.

ഇരുട്ടുപുതച്ചും,
ആളുകൾ പുകച്ചും
പലവിധം
തിരഞ്ഞു.

ഒരു മഴയുടെ കുറവുണ്ടായിരുന്നിട്ടും
പീറ്റർ അന്തസ്സായി മരിച്ചു.

കുറച്ചാളുകളും
വയലും
വവ്വാലുകളും
അയാളെ അടക്കി.

പീറ്ററിപ്പോൾ,
വിരസതയുടെ നെടുനീളൻ കുപ്പായങ്ങൾ
അഴിഞ്ഞുകിടക്കുന്നവരാന്തയിൽ
ഒരരികിൽ തുന്നിചേർക്കുന്ന
ഏകാന്തതയിൽ
വിട്ടുപോയൊരു കുടുക്കിനാൽ
ഒരോർമ്മയിൽ തൂങ്ങിനിൽക്കുകയാണ്.

മറിഞ്ഞ മരങ്ങളിൽ
വിടരുന്ന കൂണുകളേപ്പോൽ
വളരുന്ന നഖങ്ങളെ
മുറിച്ചുകളയുന്ന വരാന്തക്കരികിൽ
പീറ്റർ അതുപോലിരിക്കുന്നു.


തെറ്റിദ്ധാരണകളില്ലെങ്കിൽ
മരണത്തേക്കാൾ സുതാര്യമായൊന്നുമില്ല.
ഞാനതിൽ പീറ്ററിനെ കണ്ടുകൊണ്ടിരിക്കുന്നു.

മരണം ,
ഓർമ്മകളിൽ നിന്ന് ഓർമ്മയുടെ.
സഞ്ചാരപാത നിർമ്മിച്ചുകൊണ്ടിരിക്കുന്നു.
അതിൽ അയാളുടെ മരണത്തിലേക്കു
അകാരണമായി നടക്കുന്നു.
പരസ്പരം ഒരിടവഴി വരുന്നു.
പെടുന്നനെ ഞങ്ങൾ കൂട്ടിമുട്ടുന്നു.

വാഴതോട്ടം പറയുന്ന
വഴിയിലേക്കിറങ്ങി,
പീറ്ററിന്റെ കുഴിമാടം കാണുന്നു.

എല്ലാമരണങ്ങൾക്കും ശേഷം
ഒറ്റപ്പെടുന്ന മരണം
അയാളുടെ കുഴിമാടത്തിനടുത്തിരിക്കുന്നു.

തണുപ്പുപുരണ്ടമണ്ണിൽ
ഉറുമ്പുകൾക്കൊപ്പം
ഞാൻ ചെന്നിരിക്കുന്നു.

പീറ്ററിരിക്കുന്നു.
മണ്ണിന്റെ സുതാര്യതയിൽ
വാഴയിലകളുടെ തലപ്പുകൾക്കൊപ്പം
അയാളുടെ മുഖം കാണുന്നു.

മരണദിവസം
കൂട്ടുകിടക്കുന്ന ഒരാൾക്കൊപ്പം
ഞാൻ കിടക്കുന്നു.

കുഴിമാടത്തിനുമുകളിൽ  നിന്ന്
പീറ്റർ നടന്നുപോകുന്നു.

അകാരണമായി നടക്കുന്നു.
പരസ്പരം വീണ്ടുമൊരിടവഴി വരുന്നു.

മൃതശരീരങ്ങൾ നൃത്തം ചെയ്യുവാൻ
നേരെ പച്ചമണ്ണുപറ്റിയ കൈകൾ നീട്ടുന്നു.
മണ്ണിനു താഴെ നൃത്തങ്ങളിൽ കാല്പൂണ്ട്,
പീറ്റർ നടന്നുപോകുന്നു.

അകാരണമായ മരണങ്ങൾ
പീറ്ററിനെ ചുറ്റി നടന്നുപോകുന്നു.
അയാളുടെ കാലുകൾക്കൊപ്പം
നിശബ്ദവും നിർജ്ജീവവുമായ ഞങ്ങൾ
നീന്തുന്നു.


ഒച്ചകളില്ലാത്ത പകലിനെ
നെടുനീളെ മുറിച്ച്
മരിച്ചൊരാളുമായി
ഒരു ജീപ്പ് തിരികെ നീന്തുന്നു.

പീറ്റർ
നടക്കുന്നു.
----------------------

No comments:

Post a Comment