Monday, December 1, 2014

"മാസൂം ഹരിജൻ ബേൻചോദ് കി കാലിഫൂൽ */ സുധീർ രാജ്



മായി ,
അവർ പതിമൂന്നു പേരുണ്ടായിരുന്നു...
നിന്റെ ഇതിലൂടെ ഞങ്ങൾ
തീവണ്ടിയോടിച്ചു കളിക്കുമെന്ന് പറഞ്ഞ്
അവരുറക്കെയുറക്കെച്ചിരിച്ചിരുന്നു .
മായി ,
കശാപ്പുശാലയിൽ നിന്നും തെറിച്ചു പോയ
ഇറച്ചിത്തുണ്ടായിരുന്നു ഞാൻ .

മായി ,
ഞാൻ പ്രസവിക്കാൻ പോകുന്ന
കുഞ്ഞിനെ ഞാൻ കൊല്ലില്ല.
ഇതെന്തു പിഴച്ചു .
ഇതിനെ ഞാൻ നിങ്ങൾക്ക് തരും
ദൂരെയൊരിടത്ത് ഞാൻ കാണാതെ
നിങ്ങളവനെ വളർത്തണം.
13 നരകങ്ങൾ എന്നെ ഭ്രാന്തു പിടിപ്പിക്കാതിരിക്കാനാണ്
മായി ,
ആ തോക്ക് അല്പം നീക്കിവയ്ക്കൂ
ട്രിഗറിൽ എന്റെ വിരലെത്തും വരെ
ഞാൻ ഗർഭിണിയാണെന്നറിയുന്ന പോലീസ്
എന്നെത്തിരഞ്ഞു വരും .
മായി ,
ഞങ്ങളെയവർ വരിവരിയായി
മുട്ടുകുത്തി നിർത്തിയിരുന്നു
അവരുടെ ബൂട്ടിൽ ഉപ്പു വിതറി
അവർ ഞങ്ങളോട് പറഞ്ഞു.
"നക്കിനെടാ നായ്ക്കളേ
നീയൊക്കെ ഞങ്ങടെ ഉപ്പു തിന്നു ചാകടാ"
മായി ,
മഹന്തോയേ ഞങ്ങളുടെ മുന്നിലിട്ടാണ്
അവർ വെടിവെച്ചു കൊന്നത് .
ഉറക്കെക്കരഞ്ഞ മഹന്തോയുടെ
വായിലേക്കവർ നിരനിരയായി നിന്ന്
മൂത്രമൊഴിച്ചു .
ഇതാ പട്ടികളുടെ വിപ്ലവമൊലി ച്ചു പോകുന്നേ
എന്നലറിച്ചിരിച്ചു .
മായി ,
"മാസൂം ഹരിജൻ ബേൻചോദ് കി കാലിഫൂൽ *
എന്നലറിയാണവർ എന്നിലേക്ക്‌ പാഞ്ഞത് .
മായി ,
മരണത്തിനും അപമാനത്തിനും മീതേ
ഞാൻ ജീവിച്ചിരിക്കുന്നു .
മായി ,
ഞങ്ങൾ ഒടുക്കമില്ലാത്ത ഖനികളാണ്
ഇരുളിൽ നിന്ന് നിങ്ങളെത്തിരഞ്ഞ്
ഞങ്ങൾ വരികതന്നെ ചെയ്യും .
ഓരോ ഹരിതക കണത്തിലും
ചുവന്ന രക്താണുക്കളിലും
മണ്ണിലും പാട്ടിലും ബലികളിലും കൂടി
ഞങ്ങൾ നിങ്ങളിലേക്ക് സംക്രമിക്കുന്നു .
മായി ,
ആ തോക്ക് അല്പം നീക്കിവെയ്ക്കൂ
മരിച്ചു പോയവരെ തിരികെ വിളിക്കുന്ന
ജീവന്റെ പാട്ടൊന്നു പാടൂ .
മായി ,
ആർക്കറിയാം ഒരു പക്ഷേ
ഇതു നമ്മുടെ അവസാനരാത്രിയാകാം .
മായി ,
എനിക്കൊരു താരാട്ടു മതി .
**കിളുന്തു ഹരിജൻ പൊലയാടിമോളുടെ കറുത്തപൂവ് .
----------------------------------------------------

No comments:

Post a Comment