Sunday, December 14, 2014

ജീവിതഗന്ധി /ജയദേവ് നയനാർ


ആദ്യം കാണുന്ന
ആദ്യം കേൾക്കുന്ന
ആദ്യം മണക്കുന്ന
ഉടലിലേക്കുടൽ മാറാൻ
വേണ്ടിയായിരുന്നു.
മേഘങ്ങളുടെ കോണിയിറങ്ങി
വരികയായിരുന്നപ്പോൾ.
.
പല ഉടലുകളിലേക്കും
ഉടലു വച്ചുമാറാൻ
വേണ്ടിയായിരുന്നു.
അമ്പരിപ്പിക്കുന്ന
ഉടലുകളായിരുന്നു.
ഒരു മീനിൻറേത്,
നീന്തലുപേക്ഷിക്കാൻ
കൊതിക്കുന്നത്.
ഒരു ഇലയുടേത്,
ആകാശമാകാൻ
സ്വയം നേരുന്നത്.
ഒരുവളുടേത്,
ഉടൽ മറക്കാൻ
തിടുക്കപ്പെടുന്നത്.
.
മരത്തിൻറെ ഏറ്റവും
അടുത്തുള്ള ചില്ലയിൽ
ഒരൂഞ്ഞാൽ കെട്ടുന്നതിനിടെ
ആയിരുന്നു അപ്പോൾ.
കാറ്റുകൊണ്ട് പലവട്ടം
മുറുക്കിക്കഴിഞ്ഞിരുന്നു.
ഇളകുന്ന ചില്ല ഓരോ
പൂവായിപ്പിറന്ന്
തുടങ്ങിയിരുന്നു.
.
ഇതുവരെ മണക്കാത്ത
ഒരു ഓർമയിലായിരുന്നു.
അവിടെയാണ് ഉപേക്ഷിച്ച
ഒരുടൽ കടന്നുപോവുന്നത്.
വച്ചുമാറാൻ പറ്റിയതൊന്ന്
എന്നു പതുക്കെപ്പറയുന്നത്.
അന്നൊന്നും ആകാശമിങ്ങനെ
ആകാശമായിത്തുടങ്ങിയിരുന്നില്ല.
ഉപേക്ഷിക്കപ്പെട്ട ഉടലിലാണ്
ആകാശത്തെ കണ്ടെടുക്കുന്നത്.
അതുകഴിഞ്ഞ്
അതിലേക്ക്
അത്രമേൽ
ആഴ്ത്തപ്പെടുന്നത്..

--------------------------- 


No comments:

Post a Comment